കാസർകോട്: നിക്ഷേപ തട്ടിപ്പുകേസിൽ ആരോപണമുയർന്ന എം.സി കമറുദീൻ എം.എൽ.എയുടെ വീട്ടിൽ പോലീസ് പരിശോധന നടത്തി. ചന്തേര പോലീസ് സ്റ്റേഷനിൽ 81 ലക്ഷം രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള ഏഴ് കേസുകൾ നിലവിലുണ്ട്. നിലവിൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തികൊണ്ടിരിക്കുന്ന കേസ് സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന് നൽകുന്നതിന് മുന്നോടിയായി വിവരങ്ങൾ ശേഖരിക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് എം.എൽ.എയുടെ വീട്ടിൽ പരിശോധന നടത്തിയത്.
എം.എൽ.എയുടെ പടന്നയിലെ വീട്ടിൽ ചന്തേര സിഐയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ഫാഷൻ ഗോൾഡ് ഇന്റർനാഷ്ണലിന്റെ മാനേജർ പൂക്കോയ തങ്ങളുടെ തൃക്കരിപ്പൂരിലെ വീട്ടിലും പരിശോധന നടത്തുന്നുണ്ട്. എം.സി കമറുദ്ദീന്റെ വീട്ടിൽ നിന്ന് കാര്യമായ തെളിവുകളൊന്നും ലഭിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ. എം.എൽ.എയ്ക്ക് എതിരായുള്ള പരാതികളുടെ എണ്ണം കൂടിവരികയാണ്. ഈ സാഹചര്യത്തിൽ എല്ലാ പരാതികളും ഒറ്റ കേസായി പരിഗണിച്ചായിരിക്കും അന്വേഷണം നടത്തുക.