പാറ്റ്ന: നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ ബിഹാറിൽ സ്ഥാനാർഥി അക്രമികളുടെ വെടിയേറ്റു മരിച്ചു. ഷിയോഹർ മണ്ഡലത്തിൽനിന്നും മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥി നാരായൺ സിംഗ് ആണ് വെടിയേറ്റു മരിച്ചത്.
തെരഞ്ഞെടുപ്പ് പ്രചരാണത്തിനിടെ ബൈക്കിലെത്തിയ രണ്ട് അക്രമികൾ നാരായൺ സിംഗിനു നേരെ വെടിയുതിർക്കുകയായിരുന്നു. ശനിയാഴ്ച ഹത്സാർ ഗ്രാമത്തിൽ പ്രചാരണം നടത്തിക്കൊണ്ടിരിക്കെയാണ് ജനതാദൾ രാഷ്ട്രവാദി നേതാവ് കൂടിയായ നാരായൺ സിംഗിന് വെടിയേറ്റത്.
നെഞ്ചിനു വെടിയേറ്റ നാരായൺ സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. വെടിവയ്പിൽ നാരായൺ സിംഗിന്റെ രണ്ട് അനുയായികൾക്കും പരിക്കേറ്റു. 24 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് നാരായൺ സിംഗ്.
ഷിയോഹർ ജില്ലയിലെ ദുമ്രി കത്സ്രി പ്രവിശ്യയിലെ നയാഗാവ് സ്വദേശിയാണ് നാരായൺ സിംഗ്. നാരായൺ സിംഗ് നയാഗാവ് പഞ്ചായത്ത് പ്രസിഡന്റായും ദുമ്രി കത്സ്രി ജില്ലാ പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
