വാട്സാപ് വഴി സമൻസ്; വിഡിയോ കോൺഫറൻസ് വഴി മൊഴി എടുക്കൽ, കാസർകോട് കോടതിയും ന്യൂജെനായി

 കാസർകോട് ∙ മലേഷ്യയിലുള്ള എതിർകക്ഷിക്ക് കാസർകോട് സബ് കോടതി വാട്സാപ്  വഴി സമൻസ് അയച്ചു. മറ്റൊരു രാജ്യത്തുള്ള എതിർകക്ഷിക്ക് സമൻസ് അയയ്ക്കാനുള്ള സാങ്കേതിക ബുദ്ധിമുട്ട് പരിഗണിച്ച് വാദി ഭാഗം അഭിഭാഷകന്റെ അപേക്ഷ പരിഗണിച്ചായിരുന്നു കോടതിയുടെ ഉത്തരവ്. 


ജില്ലയിൽ ആദ്യമായാണ് വാട്സാപ് സന്ദേശം വഴിയുള്ള ഉത്തരവ് അയയ്ക്കുന്നത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട സിവിൽ കേസിൽ 2 തവണ പ്രതി കോടതിയിൽ ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിൽ പൊലീസ് മുഖേന ഫോൺ നമ്പർ സംഘടിപ്പിച്ചു സമൻസ് അയയ്ക്കുന്നതിന് ഉത്തരവിടുകയായിരുന്നു.  കാസർകോട് കുടുംബ കോടതിയിൽ മറ്റൊരു കേസിൽ വിഡിയോ കോൺഫറൻസ് മുഖേന വാദിയുടെ മൊഴിയെടുത്തു.ബേക്കൽ ചിറമ്മൽ സ്വദേശിയും ബദിയടുക്ക മാളംകൈ സ്വദേശിനിയും തമ്മിലുള്ള വിവാഹ മോചന കേസിൽ ആണ് ദുബായിലുള്ള ഭർത്താവിന്റെ മൊഴി കോടതി വിഡിയോ കോൺഫറൻസ് വഴി രേഖപ്പെടുത്തിയത്. േകസ് വിചാരണയ്ക്കു വച്ചപ്പോൾ കോവിഡ് പ്രതിസന്ധി കാരണം  ഭർത്താവിനു കോടതിയിൽ ഹാജരാകാനായില്ല.


വാദി ഭാഗം അഭിഭാഷകൻ  നൽകിയ അപേക്ഷ പരിഗണിച്ച കോടതി വിചാരണയ്ക്കായി ഈ അവസ്ഥയിൽ ഗൾഫിൽ നിന്നു വരുന്നതിനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കിയും അവധിയെടുത്ത് വന്നാൽ ജോലി നഷ്ടപ്പെടാനുള്ള സാധ്യത കണക്കിലെടുത്തും വിഡിയോ കോൺഫറൻസ് വഴി മൊഴി രേഖപ്പെടുത്തുകയായിരുന്നു. കാസർകോട് കുടുംബ കോടതിയിൽ ആദ്യമായാണ് ഇത്തരത്തിൽ തെളിവെടുപ്പ് നടത്തിയത്.


Previous Post Next Post
Kasaragod Today
Kasaragod Today