പാനിപ്പത്ത്∙ ഹരിയാനയിലെ റിഷ്പുര്‍ ഗ്രാമത്തില്‍ ഭര്‍ത്താവ് ഒരു വര്‍ഷമായി ശുചിമുറിയില്‍ പൂട്ടിയിട്ടിരുന്ന യുവതിയെ രക്ഷപ്പെടുത്തി. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് യുവതിയെ കണ്ടെത്തിയതെന്ന് വിമൻ പ്രൊട്ടക്‌ഷന്‍ ആന്‍ഡ് ചൈല്‍ഡ് മാര്യേജ് പ്രൊഹിബിഷന്‍ ഓഫിസര്‍ രജനി ഗുപ്ത പറഞ്ഞു. ദിവസങ്ങളായി അവര്‍ ഒന്നും കഴിച്ചിരുന്നില്ലെന്നും രജനി പറഞ്ഞു.
'ഒരു സ്ത്രീയെ പൂട്ടിയിട്ടിരിക്കുന്നതായാണു വിവരം ലഭിച്ചത്. ഉടന്‍ തന്നെ ടീമിനൊപ്പം അവിടെയെത്തി. പരിശോധനയില്‍ സംഭവം സത്യമാണെന്നു ബോധ്യപ്പെട്ടു. മാനസികനില തെറ്റിയെന്ന് ആരോപിച്ചാണ് അവരെ പൂട്ടിയിട്ടിരുന്നത്. എന്നാല്‍ അതു സത്യമായിരുന്നില്ല. അവരോടു സംസാരിച്ചപ്പോള്‍ അതു ബോധ്യപ്പെട്ടു. തുടര്‍ന്ന് അവരെ രക്ഷപ്പെടുത്തി തലമുടിയൊക്കെ കഴുകി ശുചിയാക്കി. പിന്നീടു പൊലീസില്‍ പരാതിപ്പെടുകയും ചെയ്തു.' - രജനി പറഞ്ഞു.
അതേസമയം, ഭാര്യയുടെ മാനസികനില തെറ്റിയിരുന്നതായി ഭര്‍ത്താവ് പറഞ്ഞു. പുറത്തിറങ്ങി ഇരിക്കാന്‍ പറഞ്ഞാല്‍ അനുസരിക്കില്ല. പല ഡോക്ടര്‍മാരുടെ അടുത്തു കൊണ്ടുപോയെങ്കിലും നിലയില്‍ മാറ്റമൊന്നും ഉണ്ടായില്ലെന്നും ഭര്‍ത്താവ് പറയുന്നു.
