ന്യൂഡൽഹി: ജനഹിതപ്രകാരം ബിഹാറിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആർക്കുമില്ല. അതേസമയം, ജനപ്രതിനിധികൾക്ക് ഒരു കാര്യത്തിൽ ഈ ഭൂരിപക്ഷം അവകാശപ്പെടാം. ക്രിമിനൽ കേസ് പ്രതികളാണെന്നതാണ് അത്. 243 അംഗ നിയമസഭയിൽ 163 പേരും ക്രിമിനൽ കേസിൽ പ്രതികളാണ്.
അതിൽതന്നെ 123 പേർ കൊലപാതകം, കൊലപാതക ശ്രമം, തട്ടിക്കൊണ്ടുപോകൽ, സ്ത്രീകൾക്കെതിരായ അതിക്രമം തുടങ്ങി കൊടുംകുറ്റവാളികളുടെ ഗണത്തിൽ വരുന്നവരാണ്. തീർന്നില്ല, ഇവരിൽ 81 ശതമാനം പേർ കോടീശ്വരന്മാരാണ്. നാമനിർദേശ പത്രികയിൽ നൽകിയ വിവരങ്ങൾ ക്രോഡീകരിച്ചപ്പോഴാണ് ഇൗവിവരം പുറത്തുവന്നത്. 2015ൽ ക്രിമിനൽ കേസ് പ്രതികൾ 58 ശതമാനമായിരുന്നു. അതായത് ക്രിമിനലുകളുടെ എണ്ണത്തിലും ഭൂരിപക്ഷം കൂടി.
ഇക്കൂട്ടരിൽ കൂടുതൽ പേർ വിജയിച്ചത് ആർ.ജെ.ഡിയിൽനിന്നാണ്. വിജയിച്ച 74 പേരിൽ 54 പേർ. ബി.ജെ.പിയിൽനിന്ന് വിജയിച്ച 73 പേരിൽ 47 പേർ ക്രിമിനൽ ഗണത്തിലാണ്. കോൺഗ്രസിലെ 19 പേരിൽ 16 പേരും ഈ ഗണത്തിൽ വരും. ഇടതുപക്ഷത്തെ 12 പേരിൽ പത്തും എ.ഐ.എം.െഎ.എമ്മിലെ വിജയിച്ച അഞ്ചുപേരും ക്രിമിനൽ പട്ടികയിൽ ഇടംപിടിച്ചവരാണ്.
