ബംഗളൂരു: മസ്കിയിലെ ബി.ജെ.പി നേതാവ് ബസനഗൗഡ തുർവിഹാൽ കോൺഗ്രസിൽ ചേർന്നു. ചൊവ്വാഴ്ച മസ്കിയിൽ നടന്ന ചടങ്ങിൽ കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാർ പാർട്ടി പതാക കൈമാറി.
പരിപാടിയിൽ മുതിർന്ന കോൺഗ്രസ് നേതാക്കൾ പെങ്കടുത്തു. വരാനിരിക്കുന്ന മസ്കി ഉപതെരഞ്ഞെടുപ്പിൽ ബസനഗൗഡ തുർവിഹാൽ കോൺഗ്രസ് സ്ഥാനാർഥിയാവും. ഇതോടെ മസ്കിയിൽ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിെൻറ ആവർത്തനമാവും. സ്ഥാനാർഥികൾ പാർട്ടി മാറുന്നുവെന്ന വ്യത്യാസം മാത്രമാണുള്ളത്.
2018ലെ നിയമസഭ തെരഞ്ഞെടുപ്പിൽ റായ്ച്ചൂരിലെ മസ്കി മണ്ഡലത്തിൽ ബസനഗൗഡ മത്സരിച്ചെങ്കിലും കോൺഗ്രസിെൻറ പ്രതാപ് ഗൗഡ പാട്ടീലിനോട് 213 വോട്ടിന് പരാജയപ്പെട്ടിരുന്നു. പ്രതാപ് ഗൗഡക്ക് 60,387 ഉം ബസന ഗൗഡക്ക് 60,174 ഉം വോട്ടാണ് ലഭിച്ചത്. എന്നാൽ, കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചു ജയിച്ച പ്രതാപ് ഗൗഡ കോൺഗ്രസ്- ജെ.ഡി-എസ് സഖ്യസർക്കാറിനെ അട്ടിമറിച്ച ഒാപറേഷൻ താമരയിലൂടെ ബി.ജെ.പിയിലെത്തി.കൂറുമാറ്റത്തെ തുടർന്ന് അദ്ദേഹം അയോഗ്യനാക്കപ്പെട്ടതോടെ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിന് അവസരമൊരുങ്ങി. ബി.ജെ.പി സ്ഥാനാർഥിയായി പ്രതാപ് ഗൗഡ പാട്ടീലിനെ തന്നെ നിർത്തുമെന്നുറപ്പായതോടെയാണ് കഴിഞ്ഞ തവണ ബി.െജ.പി പാളയത്തിലായിരുന്ന ബസനഗൗഡ തുർവിഹാൽ കോൺഗ്രസിലേക്ക് ചേക്കേറിയത്. അതേസമയം, 2008ൽ ബി.ജെ.പി ടിക്കറ്റിൽ മസ്കി മണ്ഡലത്തിൽനിന്ന് വിജയിച്ചയാളാണ് പ്രതാപ്ഗൗഡ. പിന്നീട് രണ്ടു വട്ടം കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ചശേഷമാണ് ബി.െജ.പിയിലേക്ക് കളം മാറിയത്.
അതേസമയം, 2018ലെ പ്രതാപ് ഗൗഡ പാട്ടീലിെൻറ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബസനഗൗഡ പാട്ടീൽ തുർവിഹാൽ കർണാടക ഹൈകോടതിയിൽ നൽകിയ ഹരജി കഴിഞ്ഞ ഡിസംബറിൽ പിൻവലിച്ചിരുന്നു. പ്രതാപ് ഗൗഡ ബി.ജെ.പിയിലെത്തിയതോടെയാണ് നേതൃത്വത്തിെൻറ സമ്മർദത്തെ തുടർന്ന് ബസനഗൗഡ ഹരജി പിൻവലിച്ചത്. തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ 2018 ജൂൺ 26 നാണ് ൈഹകോടതിയിൽ ഹരജി നൽകിയിരുന്നത്.
