ന്യൂഡൽഹി∙ പുരുഷ സുഹൃത്തിന് വാട്സാപ്പിലൂടെ സന്ദേശമയച്ചു കൊണ്ടിരുന്ന സഹോദരിക്കു നേരെ പതിനേഴുകാരനായ സഹോദരൻ വെടിയുതിർത്തു. വടക്കുകിഴക്കൻ ഡൽഹിയിൽ വ്യാഴാഴ്ച ഉച്ചയ്ക്കുശേഷമാണു സംഭവം. വയറിനു വെടിയേറ്റ പെൺകുട്ടിയെ ജഗ് പരവേഷ് ചന്ദ്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിരന്തരമായി സുഹൃത്തിന് വാട്സാപ്പിൽ സന്ദേശമയക്കുന്നതിനെയും ഫോൺ വിളിക്കുന്നതിനെയും യുവാവ് എതിർത്തിരുന്നു. എന്നാൽ ഇത് അവസാനിപ്പിക്കാൻ പെൺകുട്ടി തയാറായില്ല. സംസാരം തുടരുകയും ചെയ്തു. വ്യാഴാഴ്ച രാവിലെയും പെൺകുട്ടി ഇയാളുമായി ചാറ്റ് ചെയ്യുന്നത് യുവാവിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇതേച്ചൊല്ലി വഴക്കുണ്ടാകുകയും ചെയ്തു. തുടർന്നാണ് സഹോദരിക്കെതിരെ ഇയാൾ വെടിയുതിർത്തതെന്ന് ഡപ്യൂട്ടി കമ്മിഷണർ വേദ് പ്രകാശ് സൂര്യ പറഞ്ഞു.മൂന്നു നാലു മാസങ്ങൾക്കു മുൻപ് മരിച്ച സുഹൃത്തിന്റെ കയ്യിൽനിന്നാണ് തോക്ക് ലഭിച്ചതെന്ന് യുവാവ് പൊലീസിനോടു പറഞ്ഞു. ഇത് സത്യമാണോയെന്ന് പരിശോധിക്കുമെന്ന് ഡിസിപി അറിയിച്ചു. യുവാവിനെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു. സലൂൺ ജീവനക്കാരനായ യുവാവ് ഓപ്പൺ സ്കൂൾ വഴി പഠനം തുടരുന്നുണ്ട്.
