കാസർകോട്: ചെമ്പിരിക്ക ഖാദി സി.എം. അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് ജനകീയ അന്വേഷണ കമീഷൻ എന്ന പേരിൽ നടത്തിയ ദുരാരോപണങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പ്രമുഖ കരാറുകാരനും പൊതുപ്രവർത്തകനുമായ കെ. മൊയ്തീൻ കുട്ടി ഹാജി വാർത്താക്കുറിപ്പിൽ അറിയിച്ചു. 2021 ജനുവരി 19ന് കോഴിക്കോട് പ്രസ്ക്ലബിലാണ് ജനകീയ അന്വേഷണ കമീഷൻ ഭാരവാഹികളായ അഡ്വ. പി.എ. പൗരൻ, അഡ്വ. എൽസി ജോർജ്, അഡ്വ. ടി.വി. രാജേന്ദ്രൻ എന്നിവർ വാർത്തസമ്മേളനം വിളിച്ചത്. ചെമ്പിരിക്ക ഖാദിയുടെ മരണവുമായി ബന്ധപ്പെട്ട് ഏതുതരം അന്വേഷണത്തെയും പിന്തുണക്കുകയാണ്. അതിലേക്ക് ദുഷ്ടലാക്കോടെ തൻെറ പേര് വലിച്ചിഴച്ചത് ദുരുദ്ദേശ്യപരമാണ്. ഖാദിയുടെ മൃതദേഹം കണ്ടെത്തിയ ചെമ്പിരിക്ക കടുക്കക്കല്ലിൽ ഫോറൻസിക് വിദഗ്ധൻ ഡോ. ഗോപാലകൃഷ്ണപിള്ളയോടൊപ്പം താൻ പോയി എന്നാണ് ആരോപണം. ഡോ. ഗോപാലകൃഷ്ണപിള്ളയെ തനിക്ക് നേരിട്ട് അറിയുകപോലുമില്ല. ഖാദിയുടെ കൈവശം ഉണ്ടായിരുന്ന എയ്ഡഡ് സ്കൂൾ കൈക്കലാക്കിയെന്നും അതിലെ നിയമനംവഴി കോടികൾ സമ്പാദിച്ചുവെന്നുമാണ് മറ്റൊരു ആരോപണം. മലബാർ ഇസ്ലാമിക് സൻെററിൻെറ കീഴിൽ എയ്ഡഡ് സ്കൂളുകൾ ഇല്ല എന്നു മാത്രമല്ല എം.ഐ.സിക്കു കീഴിലുള്ളത് സ്വാശ്രയ കോളജാണ് എന്നതാണ് വാസ്തവം. വസ്തുതകൾ ഇതായിരിക്കെ വർഷങ്ങളായി പൊതുസമൂഹത്തിൽ മാന്യമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയെന്ന നിലയിൽ, തന്നെ തോജോവധം നടത്തുകയാണ് അന്വേഷണ കമീഷൻ ചെയ്തത്. കാര്യങ്ങൾ മനസ്സിലാക്കാതെയും പഠിക്കാതെയും ദുഷ്ടലാക്കോടെ അന്വേഷണ റിപ്പോർട്ട് എന്ന പേരിൽ അസംബന്ധങ്ങൾ മാധ്യമങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നത് ശരിയായ നടപടിയല്ല. ഇതിനെതിരെ സിവിലായും ക്രിമിനലായും നടപടി സ്വീകരിക്കുന്നതിൻെറ ഭാഗമായി അഡ്വ. സി.കെ. ശ്രീധരൻ മുഖേന ജനകീയാന്വേഷണ കമീഷൻ ഭാരവാഹികൾക്ക് നോട്ടീസ് അയച്ചിരിക്കുകയാണെന്നും മൊയ്തീൻ കുട്ടി ഹാജി കൂട്ടിച്ചേർത്തു.
ചെമ്പിരിക്ക ഖാസിയുടെ മരണം: ജനകീയ അന്വേഷണ കമീഷനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കരാറുകാരൻ
mynews
0