തമിഴ്നാട്ടില്‍ തീയേ‌റ്ററുകളില്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കി, മുഴുവന്‍ സീ‌റ്റുകളിലും ആളുകള്‍ക്ക് പ്രവേശിക്കാം

 ചെന്നൈ: കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം തുറന്ന തമിഴ്‌നാട്ടിലെ സിനിമ തീയേ‌റ്ററുകളില്‍ ഇനി മുഴുവന്‍ സീ‌റ്റുകളിലും പ്രവേശനം അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. മാര്‍ച്ച്‌ മാസത്തില്‍ രാജ്യമാകെ ലോക്ഡൗണ്‍ വന്നതോടെ അടച്ച തീയേ‌റ്ററുകള്‍ കൊവിഡ് നിരക്കില്‍ കുറവ് വന്നതോടെ നവംബര്‍ മാസത്തില്‍ തുറക്കാന്‍ അനുമതി നല്‍കി. എന്നാല്‍ 50 ശതമാനം പേര്‍ക്ക് മാത്രമായിരുന്നു പ്രവേശനം. ഈ തീരുമാനത്തിനാണ് ഇപ്പോള്‍ ഇളവ് നല്‍കിയിരിക്കുന്നത്.


ലോക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം മിക്ക ചിത്രങ്ങളും ഒടിടി പ്ളാ‌റ്റ്ഫോമിലൂടെയായിരുന്നു റിലീസ് ചെയ്‌തിരുന്നത്. ഇതുമൂലം തീയേ‌റ്റര്‍ ഉടമകള്‍ വല്ലാതെ സാമ്ബത്തിക ക്ളേശം അനുഭവിച്ചിരുന്നു.


ഈ പ്രശ്‌നത്തിനാണ് ഇപ്പോള്‍ പരിഹാരമാകുന്നത്. സംസ്ഥാനത്തെ കൊവിഡ് രോഗബാധയില്‍ വീണ്ടും കുറവ് വന്നതാണ് സര്‍ക്കാര്‍ തീരുമാനത്തിനിടയാക്കിയത്.


തമിഴ്‌നാട്ടില്‍ മാസങ്ങള്‍ക്കകം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതുകൊണ്ടും, അടുത്തയാഴ്‌ച പൊങ്കല്‍ ഉത്സവം നടക്കാനിരിക്കുന്നത് കൊണ്ടും കൂടിയാണ് സര്‍ക്കാര്‍ ഈ തീരുമാനം എടുത്തിരിക്കുന്നത്. തീരുമാനം ബിഗ്‌ബജ‌റ്റ് ചിത്രങ്ങള്‍ക്ക് വലിയ ആശ്വാസമാണ്. വിജയ്‌യുടെ 'മാസ്‌റ്റര്‍' ആണ് ഇത്തരത്തില്‍ ആദ്യം എത്തുന്നത്. ജനുവരി 13നാണ് ചിത്രം റിലീസ് ചെയ്യുക. 2020 അവസാനം റിലീസ് ചെയ്യേണ്ട ചിത്രമായിരുന്നു മാസ്‌റ്റര്‍.


തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും വലിയ ചിത്രങ്ങളാണ് തീയേ‌റ്ററുകളിലേക്ക് കൂടുതല്‍ ആളുകളെ എത്തിക്കുകയെന്നും ചലച്ചിത്ര നിര്‍മ്മാതാവ് അഭിരാമി രാമനാഥന്‍ പറഞ്ഞു. അതിനൊപ്പം ചെറിയ ചിത്രങ്ങള്‍ കാണാനും തീയേ‌റ്ററില്‍ ആളെത്തുമെന്ന സന്തോഷവും അവര്‍ പങ്കുവച്ചു.


എന്നാല്‍ സര്‍ക്കാര്‍ തീരുമാനത്തോട് സമൂഹമാദ്ധ്യമങ്ങളില്‍ ജനങ്ങള്‍ക്ക് സമ്മിശ്ര പ്രതികരണമാണ്. യു.കെയില്‍ പുതിയ കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്ന ഈ സമയത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്തുകയാണ് വേണ്ടതെന്ന് ജനങ്ങള്‍ കരുതുന്നു. എന്നാല്‍ നാട്ടില്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന റാലികള്‍, റോഡ്ഷോകള്‍,യോഗങ്ങള്‍ എന്നിവയ്‌ക്ക് വന്നുചേരുന്ന ജനങ്ങളെ കാട്ടി മ‌റുവിഭാഗം ഈ വാദത്തെ എതിര്‍ക്കുന്നുമുണ്ട്.


Previous Post Next Post
Kasaragod Today
Kasaragod Today