കൊളത്തൂർ ∙ സർക്കാർ ഭൂമി കയ്യേറി നിർമിച്ച കുടിലുകൾ റവന്യു ഉദ്യോഗസ്ഥർ തീയിട്ട് നശിപ്പിച്ചു. കൊളത്തൂർ വില്ലേജിലെ പ്ലാത്തിയിൽ അനധികൃതമായി നിർമിച്ച 4 കുടിലുകളാണ് കാസർകോട് ഭൂരേഖ അഡീ. തഹസിൽദാർ ആർ.കെ.സുനിൽ, വില്ലേജ് ഓഫിസർ നോയൽ റോഡ്രിഗസ് എന്നിവരുടെ നേതൃത്വത്തിൽ നശിപ്പിച്ചത്.ആൾ താമസം ഉണ്ടായിരുന്നില്ല. സമാനരീതിയിൽ മഞ്ഞനടുക്കത്തും 6 കുടിലുകൾ നിർമിച്ചിട്ടുണ്ട്. ഇതിൽ ഒന്നിൽ മാത്രം വിധവയായ ഒരു സ്ത്രീയും രണ്ടു മക്കളും താമസിക്കുന്നുണ്ട്. ബാക്കി അഞ്ച് കുടിലുകളിലും താമസമില്ല. കുടിൽ നിർമിച്ചവരെ കണ്ടെത്തി ഭൂസംരക്ഷണ നിയമപ്രകാരം കേസെടുക്കാനും കുടിലുകൾ നശിപ്പിക്കാനും അഡീ. തഹസിൽദാർ വില്ലേജ് ഓഫിസർക്കു നിർദേശം നൽകി.
പെർളടുക്കം- പാണ്ടിക്കണ്ടം റോഡരികിലെ പാറപ്പുറത്താണ് പ്ലാത്തിയിലെ കയ്യേറ്റം. കുടിൽ നിർമിച്ച ശേഷം ചെങ്കല്ല് ഉപയോഗിച്ച് അതിരും നിർണയിച്ചിട്ടുണ്ട്. പെർളടുക്കം– കല്ലളി റോഡരികിലെ മഞ്ഞനടുക്കത്ത് കാട് വെട്ടിത്തളിച്ചാണ് കുടിലുകൾ പണിതത്. ഇതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് റവന്യു സംഘത്തിന്റെ വിലയിരുത്തൽ. കഴിഞ്ഞ ശനി,ഞായർ അവധി ദിവസങ്ങളിലാണ് കമുക്, ഓല തുടങ്ങിയവ ഉപയോഗിച്ച് താൽക്കാലിക ഷെഡുകൾ പണിതത്. തുടർന്നു നാട്ടുകാർ നൽകിയ പരാതിയിലാണ് റവന്യു വകുപ്പിന്റെ നടപടി. സംഭവത്തിൽ കലക്ടർക്കു റിപ്പോർട്ട് നൽകും. ഒരു കുടിലിൽ താമസം ഉള്ള സാഹചര്യത്തിൽ അതു പൊളിച്ച് നീക്കുക അധികൃതർക്കു മുന്നിലെ വെല്ലുവിളിയാണ്.