ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഇന്ധനവില കുതിച്ചുയര്‍ന്നതോടെ അയല്‍രാജ്യമായ നേപ്പാളിലേക്ക് പെട്രോളും ഡീസലും വാങ്ങാന്‍ ഇന്ത്യക്കാരുടെ ഒഴുക്ക്. നേപ്പാളിലെ വിലക്കുറവാണ് ഇതിന് പ്രധാനകാരണം. അവിടെ ഒരു ലിറ്റര്‍ പെട്രോളിന് 69രൂപയും ഡീസല്‍ ലിറ്ററിന് 58 രൂപയും മാത്രമാണ് ഉള്ളത്. അതിര്‍ത്തിഗ്രാമത്തിലുളളവരാണ് ഇന്ധനം വാങ്ങാന്‍ കൂടുതലും നേപ്പാളിലേക്ക് പോകുന്നത്. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ കടുത്ത നിയന്ത്രണങ്ങളോ യാത്രാവിലക്കോ ഇല്ലാത്തതും ഇവര്‍ക്ക് സഹായമാകുന്നുണ്ട്. ഭാരിതര്‍വ, ബസന്ത്പുര്‍, സെമര്‍വാരി, ഭാലുവാഹിയ, ഭാഗാ തുടങ്ങിയ ഗ്രാമങ്ങളിലാണ് പ്രധാനമായും അതിര്‍ത്തി കടന്നുള്ള ഇന്ധന കച്ചവടം നടക്കുന്നത്.
ആദ്യം സ്വന്തം വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കാനാണ് ജനങ്ങള്‍ അതിര്‍ത്തി കടന്നതെങ്കില്‍ ഇപ്പോള്‍ അതിന്റെ രൂപവും ഭാവവും മാറി.ലക്ഷങ്ങൾ സമ്പാദിക്കുന്ന വന്‍ മാഫിയാ ബിസിനസായി ഇത് മാറിയിരിക്കുകയാണ്. ബൈക്കുകളിലും സൈക്കിളുകളിലും മറ്റ് ചെറുവാഹനങ്ങളിലും കന്നാസുകളുമായി പോയാണ് ഇവര്‍ ഇന്ധനം ശേഖരിക്കുന്നത്കടത്തുകരായി സംഘങ്ങൾ തന്നെ പ്രവർത്തിക്കുന്നുണ്ട് . അത് അതിര്‍ത്തി കടത്തി കൂടിയ വിലയ്ക്ക് വില്‍ക്കുകയാണ് ചെയ്യുന്നത്. വന്‍ ലാഭമാണ് ഇതിലൂടെ ലഭിക്കുന്നത്. ഇന്ത്യയിലെ പെട്രോള്‍ പമ്ബുകളില്‍ നിന്ന് ലഭിക്കുന്നതിനെക്കാള്‍ കുറഞ്ഞ വിലയ്ക്ക് പെട്രോളും ഡീസലും കിട്ടുന്നതിനാല്‍ ഇവരില്‍ നിന്ന് ഇന്ധനം വാങ്ങാന്‍ വന്‍ തിരക്കാണ്.
കടത്തുകാരില്‍ നിന്ന് ആളുകള്‍ ഇന്ധനം വാങ്ങാന്‍ തുടങ്ങിയതോടെ പമ്ബുകളില്‍ വില്‍പ്പന വന്‍ തോതില്‍ കുറഞ്ഞിട്ടുണ്ട്. ഇതോടെ പമ്ബുകാര്‍ തന്നെ ജില്ലാ ഭരണകൂടത്തിന് പരാതിനല്‍കി. ഇതോടെ പൊലീസ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കടത്തുകാരെ പിടികൂടാന്‍ പെട്രാേളിംഗ് ശക്തമാക്കിയിട്ടുണ്ട്.ചിലര്‍ പിടിയിലായതായും സൂചനയുണ്ട്.