മുംബൈ: മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പുകളിൽ ബാലറ്റ് പേപ്പർ വീണ്ടും കൊണ്ടു വരാൻ നീക്കം. ഇതിനായുള്ള ബില്ല് മഹാരാഷ്ട്ര നിയമസഭയുടെ ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നാണ് സൂചന. മഹാരാഷ്ട്രയിൽ നിയമസഭയുടെ ബജറ്റ് സമ്മേളനം മാർച്ചിലാണ് ആരംഭിക്കുക.
മഹാരാഷ്ട്ര സ്പീക്കർ നാന പട്ടോളാണ് ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിൽ ഇതുസംബന്ധിച്ച സൂചന നൽകിയത്. ഇ.വി.എമ്മിനൊപ്പം ബാലറ്റ് പേപ്പർ കൂടി കൊണ്ടു വരാനുള്ള ബില്ലിന്‍റെ കരട് തയാറാക്കുകയാണെന്ന് നാന പട്ടോൾ പറഞ്ഞു. സംസ്ഥാന നിയമസഭ തെരെഞ്ഞടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും മാത്രമാവും ബാലറ്റ് പേപ്പർ ഉപയോഗിക്കുക.
ഭരണഘടനയിലെ ആർട്ടിക്കൾ 328 പ്രകാരം ഇക്കാര്യത്തിൽ നിയമമുണ്ടാക്കാൻ കഴിയുമെന്നും തെരഞ്ഞെടുപ്പ് കമീഷനുമായി ഉൾപ്പടെ ചർച്ച നടത്തിയിട്ടുണ്ടെന്നും മഹാരാഷ്ട്ര സ്പീക്കർ പറഞ്ഞു. മഹാ വികാസ് അഖാഡി സർക്കാറിലെ പാർട്ടികളായ ശിവസേന, എൻ.സി.പി, കോൺഗ്രസ് എന്നിവരെല്ലാം ബാലറ്റ് േപപ്പർ വീണ്ടും കൊണ്ട് വരുന്നതിനെ അനുകൂലിക്കുകയാണ്.