അമൃത്സർ: കർഷക പ്രക്ഷോഭം തുടരുന്നതിനിടെ ബി.ജെ.പിക്ക് ചങ്കിടിപ്പേറ്റി പഞ്ചാബിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം. ഗ്രാമങ്ങളിലും നഗരങ്ങളിലുമെല്ലാം വ്യക്തമായ ആധിപത്യം പുലർത്തി കോൺഗ്രസ് മുന്നേറുകയാണ്. ആദ്യ ഫലസൂചനകൾ പുറത്തുവന്നപ്പോൾ പരമ്പരാഗത ശക്തി കേന്ദ്രങ്ങൾ പോലും ബി.ജെ.പിെയ കൈവിട്ടു. കാർഷിക പ്രശ്നത്തെ തുടർന്ന് എൻ.ഡി.എ വിട്ട ശിരോമണി അകാലിദളില്ലാതെ ബി.ജെ.പി തനിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.
ഫെബ്രുവരി 14നായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. എട്ട് കോർപേറഷനുകളിൽ എട്ടിടത്തും 109 കൗൺസിലുകളിൽ 63 ഇടത്തും കോൺഗ്രസാണ് ലീഡ് ചെയ്യുന്നത്. എട്ടിടത്ത് ശിരോമണി അകാലിദളും രണ്ടിടത്ത് ആംആദ്മിയും മുന്നിട്ട് നിൽക്കുന്നുണ്ട്.
പത്താൻകോട്ട്, ഹോഷിയാർപൂർ, ബതിൻഡ, രോപർ, ബട്ടാല അടക്കമുള്ള മുനിസിപ്പാലിറ്റികളിൽ കോൺഗ്രസ് വ്യക്തമായ ഭൂരിപക്ഷം നേടി. ഏറിയസ്ഥലത്തും ശിരോമണി അകാലിദളിനും ആംആദ്മി പാർട്ടിക്കും പിന്നിലായാണ് ബി.ജെ.പി ഫിനിഷ് ചെയ്തത്. ഹോഷിയാർപൂരിൽ ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ തിക്ഷൺ സൂദിന്‍റെ ഭാര്യ പരാജയപ്പെട്ടു. അന്തിമഫലസൂചനകൾ പുറത്തുവന്നിട്ടില്ലെങ്കിലും കോൺഗ്രസ് ക്യാമ്പുകളിൽ ആഹ്ലാദ പ്രകടനം ആരംഭിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ഫലം:
ജലാലാബാദ്: കോൺഗ്രസ് -11
ശിരോമണി അകാലിദൾ-5
ആംആദ്മി-2
ബതിൻഡ:
കോൺഗ്രസ് -43
ശിരോമണി അകാലിദൾ-7
ദേരാബസി:
കോൺഗ്രസ് -13
ശിരോമണി അകാലിദൾ-3
ബി.ജെ.പി-1
ഖരർ:
കോൺഗ്രസ് -8
ശിരോമണി അകാലിദൾ-7
പത്താൻകോട്ട്:
കോൺഗ്രസ്-13
ബി.ജെ.പി -2
ഫാസിൽക:
കോൺഗ്രസ്:11
ശിരോമണി അകാലിദൾ-5
ആംആദ്മി-1