ആലപ്പുഴ: ട്രോൾ വീടിയോ നിർമ്മാണത്തിനായി മനപൂർവ്വം വഴിയാത്രികരെ വാഹനം ഇടിച്ച സംഭവത്തിൽ യുവാക്കൾക്കെതിരെ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. നേരത്തെ തീരുമാനിച്ച പ്രകാരം എത്തിയ യുവാക്കൾ വീഡിയോ നിർമ്മാണത്തിനായി യാത്രികരായ വയോധികനും യുവാവും സഞ്ചരിച്ച ബൈക്കിന് പിന്നിൽ ഇടിക്കുകയായിരുന്നു. നിർമ്മാണത്തിന്റെ വീഡിയോ നവ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ് വിവാദമായത്.രണ്ടാഴ്ച മുമ്പാണ് വീഡിയോ ചിത്രീകരണത്തിനായി യുവാക്കൾ ചേർന്ന് മനപൂർവ്വം യാത്രികരായ വയോധികനെയും യുവാവിനെയും അപകടപ്പെടുത്തിയത്. അപകട ശേഷം അറിയാതെ സംഭവിച്ചെന്ന മട്ടിൽ ഇവർ സ്ഥലത്ത് നിന്ന് രക്ഷപെടുകയും ചെയ്തു. ആകാശ് , ശിവദേവ് എന്നിവർ സഞ്ചരിച്ച ആഢംബര ബൈക്കാണ് ഇടിച്ചത്.
സുജീഷ്, അഖിൽ, ശരത്, ഒരു സ്കൂൾ വിദ്യാർത്ഥി എന്നിവരടക്കം ബാക്കിയുള്ളവർ ഇവരെ ബൈക്കിൽ പിന്തുടർന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മോട്ടോർ വെഹിക്കൾ ഡിപ്പാർട്ട്മെൻ്റിൻ്റെ കായംകുളം സ്ക്വാഡ് നടത്തിയ പരിശോധനയിൽ അപകടം മനപൂർവ്വം സൃഷ്ടിക്കുകയായിരുന്നുവെന്ന് കണ്ടെത്തുകയായിരുന്നു
ലൈസൻസും, വാഹനത്തിൻ്റെ ആർസിയും ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്യുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തു. കൂട്ടത്തിൽ ഉണ്ടായിരുന്ന സ്കൂൾ വിദ്യാർത്ഥിയുടെ വാഹനം കഴിഞ്ഞ ദിവസം മറ്റൊരു സുഹൃത്ത് ഉപയോഗിച്ചതിനെ തുടർന്ന് അപകടത്തിൽപ്പെടുകയും തൃക്കുന്നപ്പുഴയിൽ 38 കാരി മരണപ്പെടുകയും ചെയ്തിരുന്നു.അന്നും അമിത വേഗതയിൽ ആയിരുന്നു വാഹനം. നിർത്താതെ പോയതിനെ തുടർന്ന് പിന്നീട് പൊലീസ് ഇയാളെ കണ്ടെത്തുകയായിരുന്നു. മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട് മെൻ്റ് നടത്തിയ പരിശോധനയിൽ വിദ്യാർത്ഥിയുടെ ഈ ആഡംബര ബൈക്ക് ഹരിപ്പാട് സ്‌റ്റേഷനിൽ നിന്ന് കണ്ടെത്തി. അമിത വേഗതിയിൽ പായുന്ന ഇവർ റോഡ് യാത്രികർക്ക് വലിയ ഭീഷിണിയാണ് ഉണ്ടാക്കുന്നത്.