ചട്ടഞ്ചാൽ :യുവതി പുഴയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചത് നാട്ടുകാരിൽ പരിഭ്രാന്തി പടർത്തി, തെക്കിൽപ്പാലത്തിൽനിന്ന് ചന്ദ്രഗിരിപ്പുഴയിൽ ചാടിയ ഭതൃമതിയെ സംഭവം കണ്ട യുവാക്കൾ സാഹസികനീക്കത്തിലൂടെ രക്ഷപ്പെടുത്തുകയായിരുന്നു .
ഉദുമ പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന ക്ലിനിക്കില്‍ ജീവനക്കാരിയായ 25കാരി ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെയാണ് പുഴയില്‍ ചാടിയത്. മിനിലോറിയില്‍ പോകുകയായിരുന്ന യുവാവ് സംഭവം ശ്രദ്ധയില്‍പെട്ടതോടെ വാഹനം നിര്‍ത്തി വടമെറിഞ്ഞെങ്കിലും ഫലമുണ്ടായില്ല. പിറകെ മറ്റൊരു വാഹനത്തില്‍ വന്ന സാദിഖ്, സാദത്ത് എന്നീ യുവാക്കള്‍ ഉടന്‍ തന്നെ പുഴയിലിറങ്ങുകയും നീന്താനറിയാമായിരുന്ന യുവതി ഒഴുക്കില്‍ പെടുന്നതിനിടെ യുവാക്കള്‍ പാലത്തിന്റെ തൂണുകളിലൊന്നിന്റെ പാളിയില്‍ പിടിച്ചിരുത്തുകയും ചെയ്തു.
ഇതിനിടെ സംഭവമറിഞ്ഞ് നാട്ടുകാർ ഓടിയെത്തി പാലത്തിൽനിന്ന് വടമെറിഞ്ഞുകൊടുത്തെങ്കിലും കരയ്ക്കെത്താനായില്ല.
വിവരമറിഞ്ഞ് കാസർകോട്ടുനിന്ന് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. സ്റ്റേഷൻ ഓഫീസർ കെ. അരുൺ, അസി. സ്റ്റേഷൻ ഓഫീസർ കെ.ബി. ജോസ്, സീനിയർ ഓഫീസർ വി.എസ്. തങ്കച്ചൻ എന്നിവർ സ്കൂബ ബോട്ടിൽ പുഴയിലിറങ്ങി ഇവരെ കരയ്ക്കെത്തിച്ചു. അവശനിലയിലായ യുവതിയെ പിന്നീട് ചെങ്കളയിലെ സഹകരണ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.ആരോഗ്യ നില തരണം ചെയ്തിട്ടുണ്ട്