കാറില്‍ ഒരാളായാലും മാസ്‌ക് നിര്‍ബന്ധം,മരുന്ന് പാല് വാങ്ങാനും നോമ്പ് നമസ്കാരങ്ങൾക്കും ഇളവ്, നൈറ്റ് കര്‍ഫ്യൂവില്‍ വിശദീകരണവുമായി ഡിജിപി ലോകനാഥ് ബെഹ്‌റ

 തിരുവനന്തപുരം: സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നൈറ്റ് കര്‍ഫ്യൂവിനെ കുറിച്ചു വിശദീകരണവുമായി ഡിജിപി ലോകനാഥ് ബെഹ്‌റ. നൈറ്റ് കര്‍ഫ്യൂ സമയത്ത് മരുന്ന്, പാല്‍ എന്നിങ്ങനെ അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പോകുന്നവര്‍ക്ക് ഇളവ് നല്‍കുമെന്ന് ലോക്നാഥ് ബെഹ്റ മാധ്യമങ്ങളോട് പറഞ്ഞു. നോമ്ബ് സമയത്തെ സാധാരണ ഇളവ് നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ദീര്‍ഘദൂരയാത്രകള്‍ ഒഴിവാക്കണം. അത്തരത്തില്‍ നിയമം ലംഘിക്കുന്നവര്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.



കാറില്‍ ഒരാള്‍ മാത്രമാണെങ്കിലും മാസ്‌ക് നിര്‍ബന്ധമാണ്. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച്‌ കാറില്‍ ഡ്രൈവറെ കൂടാതെ രണ്ടുപേര്‍ക്ക് കൂടി യാത്ര ചെയ്യാം. ഫാമിലിയാണെങ്കില്‍ ഇളവ് ഉണ്ട്. എന്നാല്‍ പല കുടുംബങ്ങളില്‍ നിന്നുള്ളവരാണ് കാറിലെങ്കില്‍ അനുവദിക്കില്ല. ഓട്ടോറിക്ഷയില്‍ ഡ്രൈവര്‍ കൂടാതെ രണ്ടുപേര്‍ക്ക് കൂടി യാത്ര ചെയ്യാം. കാറില്‍ ഒന്നില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്യുന്നുണ്ടെങ്കില്‍ ഡബിള്‍ മാസ്‌ക് ആണ് നല്ലതെന്ന് ലോക്നാഥ് ബെഹ്റ പറഞ്ഞു. ജനിതകവ്യതിയാനം സംഭവിച്ച വൈറസ് കൂടുതല്‍ മാരകമാണ് എന്നാണ് പറയുന്നത്. അതിനാല്‍ കൂടുതല്‍ ജാഗ്രത ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.


കോവിഡ് മാനദണ്ഡം ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയമം അനുസരിച്ച്‌ നിയമനടപടി സ്വീകരിക്കും. പിഴ മുതല്‍ അറസ്റ്റ് വരെയാകാം. 144 പ്രഖ്യാപിക്കാത്ത സ്ഥലങ്ങളിലും ആള്‍ക്കൂട്ടം അനുവദിക്കില്ല. സാമൂഹിക അകലം പാലിക്കുന്നില്ല എന്ന് കണ്ടാല്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. പൊതുചരക്കു ഗതാഗതത്തിനും അവശ്യ സേവനങ്ങള്‍ക്കും തടസ്സമുണ്ടാവില്ല. അടിയന്തര ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യേണ്ടി വരുന്നവര്‍ അക്കാര്യം ബോധ്യപ്പെടുത്തണം.


കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നുവോ എന്ന് ഇന്നും നാളെയും സംസ്ഥാനത്ത് കര്‍ശന പരിശോധനയും നടപടിയും ഉണ്ടാവും. കോവിഡ് പ്രോട്ടോക്കോള്‍ ലംഘനങ്ങള്‍ക്ക് പിഴ കൂടാതെ സ്ഥാപനങ്ങള്‍ രണ്ടു ദിവസം അടച്ചിടേണ്ടി വരും. രാത്രികാലങ്ങളിലെ ഒത്തുചേരലുകളും ആഘോഷങ്ങളും ഒഴിവാക്കാനാണ് രാത്രി ഒന്‍പതുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെയുള്ള രാത്രി കര്‍ഫ്യൂ.


പെട്രോള്‍ പമ്ബുകള്‍, ആശുപത്രികള്‍, മെഡിക്കല്‍ ഷോപ്പുകള്‍, രാത്രി ഷിഫ്റ്റില്‍ ജോലിചെയ്യുന്നവര്‍, മാധ്യമപ്രവര്‍ത്തകര്‍, ആരോഗ്യപ്രവര്‍ത്തകര്‍, പാല്‍വിതരണക്കാര്‍ എന്നിവര്‍ക്ക് മാത്രമേ ഇളവുണ്ടാവൂ. ഓട്ടോറിക്ഷകളോ ടാക്‌സികളോ രാത്രി ഒന്‍പതു മണിക്ക് ശേഷം അവശ്യസേവനങ്ങള്‍ക്ക് മാത്രമേ അനുവദിക്കൂ. ആരാധനാലയങ്ങളില്‍ ആളുകള്‍ കൂടാന്‍ അനുവദിക്കില്ല. ആരാധനാലയങ്ങളിലെ സാന്നിധ്യം ജീവനക്കാരും ചടങ്ങുകള്‍ നടത്തേണ്ടവരും മാത്രമായി ചുരുക്കണം. പൊതുചടങ്ങുകള്‍ ഓണ്‍ലൈന്‍ വഴി സംപ്രേഷണം ചെയ്യണമെന്നും നിര്‍ദേശമുണ്ട്.


പലചരക്ക് കടകളും ഹോട്ടലുകളും രാത്രി ഒന്‍പതു വരെ പ്രവര്‍ത്തിക്കാം. ഒന്‍പതിനു ശേഷം പാഴ്‌സലുകളും നല്‍കാനാവില്ല. മാളുകളും സിനിമ തിയറ്ററുകളും ഏഴരയ്ക്കുള്ളില്‍ അടയ്ക്കണം. സ്വകാര്യ ട്യൂഷനുകള്‍ ഇന്നു മുതല്‍ ഓണ്‍ലൈന്‍ വഴി മാത്രമേ അനുവദിക്കൂ. എല്ലാ പരീക്ഷകളും അഭിമുഖങ്ങളും രണ്ടാഴ്ചത്തേക്കു മാറ്റി വയ്ക്കാന്‍ പിഎസ്‌സിയോട് സര്‍ക്കാര്‍ നിര്‍ദേശിച്ചു. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞതോടെ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മൂന്നു ലക്ഷം പേര്‍ക്ക് ആരോഗ്യവകുപ്പ് കൂട്ടപരിശോധന നടത്തും.


Previous Post Next Post
Kasaragod Today
Kasaragod Today