ബൈ: ദുബൈയില്‍ സെക്യൂരിറ്റി ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി വന്‍ തട്ടിപ്പ്. മലയാളിയുടെ നേതൃത്വത്തില്‍ നടന്ന തട്ടിപ്പിനിരയായ 18 മലയാളികള്‍ ഉള്‍പെടെ 40ഓളം യുവാക്കള്‍ ദുബൈയില്‍ കുടുങ്ങി. വിസിറ്റിങ് വിസയുടെ കാലാവധി കഴിഞ്ഞതിനാല്‍ വന്‍ തുക പിഴ അടക്കാതെ നാട്ടിലേക്ക് മടങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലാണിവര്‍. രണ്ട് മാസം ജോലി ചെയ്തെങ്കിലും ഒരു ദിര്‍ഹം പോലും ശമ്ബളം ലഭിച്ചിട്ടില്ല. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ജില്ലകളിലുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്. ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പരാതി നല്‍കി.
കോഴിക്കോട് താമസിക്കുന്ന നിലമ്ബൂര്‍ സ്വദേശി ശരീഫാണ് തങ്ങളെ ദുബൈയിലെത്തിച്ചതെന്ന് ഇവര്‍ പറഞ്ഞു.
ജോലി വാഗ്ദാനം ചെയ്ത് സാമൂഹിക മാധ്യമങ്ങള്‍ വഴി ലഭിച്ച അറിയിപ്പനുസരിച്ചാണ് ശരീഫുമായി ബന്ധപ്പെട്ടത്. നാട്ടില്‍ വെച്ച് ശരീഫിെന്റ അക്കൗണ്ടിലേക്ക് 50000 രൂപ നിക്ഷേപിച്ചു. ദുബൈയില്‍ വിമാനമിറങ്ങിയ ഉടന്‍ 2500 ദിര്‍ഹം (50000 രൂപ) നല്‍കി. ഏപ്രില്‍ ഒന്നിനാണ് ദുബൈയില്‍ എത്തിയത്. സെക്യൂരിറ്റി ജീവനക്കാരെ വിവിധയിടങ്ങളില്‍ നിയോഗിക്കുന്ന എന്‍.ക്യൂഎസ്.എസ് എന്ന സ്ഥാപനത്തിന് കീഴിലായിരുന്നു ജോലി. പാകിസ്താനികളായിരുന്നു കമ്ബനി ഉടമകള്‍. ഏപ്രില്‍ മൂന്നിന് ഒപ്പുവെച്ചകരാര്‍ പ്രകാരം 1800 ദിര്‍ഹം (36,000 രൂപ) ശമ്ബളവും താമസവും നല്‍കാമെന്നായിരുന്നു വാഗ്ദാനം. സെക്യൂരിറ്റി ഗാര്‍ഡിന് സര്‍ക്കാര്‍ നല്‍കുന്ന സിറ കാര്‍ഡ് കിട്ടിയാല്‍ 2260 ദിര്‍ഹം (45,000 രൂപ) ശമ്ബളം നല്‍കാമെന്നും പറഞ്ഞു. പാം ജുമൈറയില്‍ നിര്‍മാണം നടക്കുന്ന ഹോട്ടലിെന്റ സെക്യൂരിറ്റി ഗാര്‍ഡായി പല ഷിഫ്റ്റില്‍ ഇവരെ നിയോഗിച്ചു. എന്നാല്‍, രണ്ട് മാസമായിട്ടും ശമ്ബളം ലഭിച്ചില്ല. ജബല്‍ അലി 3യില്‍ രണ്ട് റൂമിലായി 42 പേര്‍ താമസിക്കുന്നു. കമ്ബനി വാടക കൊടുക്കാത്തതിനാല്‍ ഉടന്‍ ഇവിടെ നിന്നിറങ്ങേണ്ടി വരും. കൈയില്‍ പണമില്ലാത്തതിനാല്‍ ഭക്ഷണത്തിന് പോലും വകയില്ലാത്ത അവസ്ഥയിലാണ്. പാകിസ്താനികള്‍ മുങ്ങിയെന്നും കമ്ബനി ഏറ്റെടുക്കുമെന്നും ശമ്ബളം നല്‍കുമെന്നുമായിരുന്നു ശരീഫ് ഇവരോട് പറഞ്ഞിരുന്നത്. എന്നാല്‍, കാത്തിരുന്നിട്ടും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് കെ.എം.സി.സി ഓഫിസിനെ സമീപിച്ചു. അവിടെ നിന്നാണ് കോണ്‍സുലേറ്റിലെത്തി പരാതി നല്‍കിയത്.
നാല് പേര്‍ ഒഴികെ എല്ലാവര്‍ക്കും ഒരു മാസത്തെ സന്ദര്‍ശക വിസയാണ് എടുത്തിരുന്നത്. ഇവരുടെ വിസ കാലാവധി കഴിഞ്ഞു. നാട്ടിലേക്ക് മടങ്ങണമെങ്കില്‍ പോലും വന്‍ തുക പിഴ അടക്കേണ്ടി വരും. തങ്ങള്‍ കമ്ബനിയില്‍ ജോലിക്ക് പ്രവേശിക്കുന്നതായി വീഡിയോ എടുത്ത് നാട്ടിലേക്ക് അയച്ച് കൂടുതല്‍ തട്ടിപ്പിന് ശ്രമം നടക്കുന്നുണ്ടെന്നും യുവാക്കള്‍ ആരോപിച്ചു. 100 പേരെ കൂടി വേണമെന്നാവശ്യപ്പെട്ടാണ് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. യു.എ.ഇയിലേക്ക് യാത്രവിലക്ക് വന്നില്ലായിരുന്നെങ്കില്‍ കൂടുതല്‍ പേര്‍ തട്ടിപ്പിനിരയായി യു.എ.ഇയില്‍ എത്തുമായിരുന്നുവെന്നും യുവാക്കള്‍ പറഞ്ഞു.
അതേസമയം, യുവാക്കള്‍ തട്ടിപ്പിനിരയായി എന്നത് ശരിയാണെന്നും വിശ്വസിച്ചവര്‍ തന്നെയും ചതിച്ചുവെന്നും ശരീഫ് പറഞ്ഞു. ഇവരുടെ ജോലിയുടെ സബ് കോണ്‍ട്രാക്ട് മറ്റൊരു സ്ഥാപനത്തിന് കൊടുത്തിരുന്നു. അവര്‍ പണം നല്‍കാത്തതാണ് പ്രശ്നത്തിന് കാരണമെന്നും ശരീഫ് പറഞ്ഞു.