തിരുവനന്തപുരം: ലക്ഷദ്വീപ് ജനതയുടെ ജീവിതത്തിന് വെല്ലുവിളി ഉയർത്തുന്ന അഡ്മിനിസ്ട്രേറ്ററുടെ നടപടിക്കെതിരെ കേരള നിയമസഭ പ്രമേയം പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയം ഐകകണ്ഠ്യേനയാണ് നിയമസഭ പാസാക്കിയത്.
ലക്ഷദ്വീപ് ജനതയുടെ മേൽ കാവി അജണ്ടകളും കോർപറേറ്റ് താൽപര്യങ്ങളും അടിച്ചേൽപ്പിക്കാൻ നീക്കമെന്ന് പ്രമേയം കുറ്റപ്പെടുത്തി. ദ്വീപ് നിവാസികളുടെ തനതായ ജീവിതരീതി ഇല്ലാതാക്കുന്നു. തെങ്ങുകളിൽ കാവി കളർ പൂശുന്നതു പോലുള്ള പരിഷ്കാരങ്ങളാണ് നടപ്പാക്കുന്നതെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.
കുറ്റകൃത്യങ്ങൾ കുറവുള്ള ലക്ഷദ്വീപിൽ ഗുണ്ടാ ആക്ട് നടപ്പാക്കുന്നു. മത്സ്യബന്ധനത്തെ തകർക്കുന്നു. മത്സ്യത്തൊഴിലാളികളുടെ ജീവിതരീതി ഇല്ലാതാക്കാനാണ് ശ്രമം. ഗോവധ നിരോധനമെന്ന സംഘപരിവാർ അജണ്ട പിൻവാതിലിലൂടെ നടപ്പാക്കാൻ ശ്രമിക്കുന്നു. ഉദ്യോഗസ്ഥ മേധാവിത്വം അടിച്ചേൽപ്പിക്കുകയാണ്. കേന്ദ്ര സർക്കാർ തങ്ങൾക്ക് താൽപര്യമുള്ള ഉദ്യോഗസ്ഥരെ നിയമിക്കുന്നു.രണ്ട് കുട്ടികൾ കൂടുതലുള്ളവർ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്നാണ് തീരുമാനം. ഇത് വിചിത്രമായ നിയമമാണ്. ലക്ഷദ്വീപിന്‍റെ ആശങ്ക കേരളവും പങ്കുവെക്കുന്നു. സംഘ്പരിവാർ അജണ്ടയുടെ പരീക്ഷണശാലയായി ലക്ഷദ്വീപ് മാറി. ലക്ഷദ്വീപുകാരുടെ ജീവനും ഉപജീവന മാർഗവും സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അഡ്മിനിസ്ട്രേറ്ററെ നീക്കം ചെയ്യണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഡ്രാക്കോണിയൻ നിയമം അറബിക്കടലിൽ എറിയണം-വി.ഡി. സതീശൻ
ഡ്രാക്കോണിയൻ നിയമം അറബിക്കടലിൽ എറിയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഇന്ത്യയിലാണ് കിരാത നിയമങ്ങൾ കൊണ്ട് വരുന്നത്. എന്തുമാകാം എന്ന ധിക്കാരമാണ്. സംഘ് പരിവാർ പരീക്ഷണശാലയായി ലക്ഷദ്വീപിനെ മാറ്റി. അഡ്മിനിസ്ട്രേറ്ററുടെ എല്ലാ ഉത്തരവുകളും റദ്ദാക്കണം. സംഘ്പരിവാർ രാഷ്ട്രീയത്തെ തുടക്കത്തിലേ തിരിച്ചറിയണം. ലക്ഷദ്വീപ് ഐക്യദാര്‍ഢ്യ പ്രമേയത്തോട് യോജിക്കുന്നുവെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി.