ചെമ്മനാട് വിദ്യാര്‍ത്ഥിനികളെ ഓട്ടോയില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ മേല്‍പ്പറമ്പ്‌ പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു

കാസര്‍കോട്‌: പ്ലസ്‌ വണ്‍ പരീക്ഷ എഴുതുവാന്‍ പോവുകയായിരുന്ന വിദ്യാര്‍ത്ഥിനികളെ ഓട്ടോയില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ മേല്‍പ്പറമ്പ്‌ പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു. ഓട്ടോ കസ്റ്റഡിയിലെടുത്തു. ഡ്രൈവര്‍ പൊലീസ്‌ നിരീക്ഷണത്തില്‍. ഇന്നലെ രാവിലെ ഒന്‍പതു മണിയോടെയാണ്‌ കേസിനാസ്‌പദമായ സംഭവം. കാസര്‍കോട്‌ ഭാഗത്തു നിന്നു മേല്‍പ്പറമ്പിലേയ്‌ക്ക്‌ പോവുകയായിരുന്ന ഓട്ടോ പ്രസ്‌ ക്ലബ്ബ്‌ ജംഗ്‌ഷനില്‍ എത്തിയപ്പോള്‍ വിദ്യാര്‍ത്ഥിനികള്‍ ഓട്ടോയില്‍ കയറി. ചെമ്മനാട്‌ എത്തിയപ്പോള്‍ ഓട്ടോ നിര്‍ത്താന്‍ ആവശ്യപ്പെട്ടുവെന്നും നിര്‍ത്തിയില്ലെന്നും വിദ്യാര്‍ത്ഥിനികള്‍ പൊലീസിനു മൊഴി നല്‍കി. പുറത്തേക്ക്‌ ചാടിയപ്പോള്‍ റോഡിലേയ്‌ക്ക്‌ വീണു പരിക്കേറ്റ വിദ്യാര്‍ത്ഥിനികളെ ഡ്രൈവര്‍ അതേ ഓട്ടോയില്‍ കയറ്റിയാണ്‌ ആശുപത്രിയില്‍ എത്തിച്ചതെന്നു പൊലീസ്‌ പറഞ്ഞു. കോവിഡ്‌ മാനദണ്ഡത്തിന്റെ ഭാഗമായി ഡ്രൈവറുടെ സീറ്റിനു പിന്‍ഭാഗത്ത്‌ പ്ലാസ്റ്റിക്‌ ഷീറ്റ്‌ കൊണ്ട്‌ മറച്ചിട്ടുണ്ടെന്നും ഇതുകാരണം കുട്ടികള്‍ ഓട്ടോ നിര്‍ത്താന്‍ പറഞ്ഞ കാര്യം കേട്ടിരുന്നില്ലെന്നും ഡ്രൈവര്‍ പൊലീസിനു മൊഴി നല്‍കി. വിദ്യാര്‍ത്ഥിനികളില്‍ നിന്നു വീണ്ടും വിശദമായ മൊഴിയെടുത്ത ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നു പൊലീസ്‌ പറഞ്ഞു.
أحدث أقدم
Kasaragod Today
Kasaragod Today