ചട്ടഞ്ചാൽ :ജീവിതത്തിനും പരീക്ഷയ്ക്കുമിടയിൽ നേരിട്ട പ്രതിസന്ധികൾ ഓരോന്നും മറികടന്ന് പ്ലസ്‌ടു സയൻസ് പരീക്ഷയിൽ പി.ആതിരയ്ക്ക് മിന്നും ജയം.
കോളിയടുക്കം അണിഞ്ഞ എ.പി.എ.സി. ക്ലബ്ബിന് സമീപത്തെ ഇ.അരവിന്ദാക്ഷന്റെയും പി.ഓമനയുടെയും ഇളയ മകളാണ് ആതിര. ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് 1200-ൽ 1176 (98 ശതമാനം) മാർക്കാണ് ഈ മിടുക്കി നേടിയത്.
കോവിഡ് ബാധിച്ചതിനാൽ പ്രത്യേക മുറിയിലിരുന്നാണ് ആതിര പരീക്ഷയെഴുതിയിരുന്നത്. പരീക്ഷാവേളയിൽ അച്ഛൻ പയ്യന്നൂരിലെ ആരോഗ്യകേന്ദ്രത്തിൽ ചികിത്സയിലായിരുന്നു. അമ്മയും അമ്മൂമ്മ നാരായണിയും കോവിഡ് ബാധിച്ച് തെക്കിൽ ടാറ്റ ട്രസ്റ്റ് ഗവ. ആസ്പത്രിയിലും. ഇതിനിടയിലായിരുന്നു പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്നത്. വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞ ആതിരയ്ക്കും പരീക്ഷയ്ക്ക് തൊട്ടുമുൻപ് കോവിഡ് ബാധിച്ചുപുതുച്ചേരി സർവകലാശാലയിൽ എം.എസ്‌സി. ഫിസിക്സിന് പഠിക്കുന്ന സഹോദരി പി.അനുഷ മാത്രമായിരുന്നു പിന്നെ കൂട്ട്. നാട്ടിലെ സന്നദ്ധസംഘടനകളും ചട്ടഞ്ചാൽ സ്കൂൾ പ്ലസ്ടു ബി ബാച്ചിലെ രക്ഷിതാക്കളും അധ്യാപകരും ആതിരയ്ക്ക് ആത്മവിശ്വാസം പകർന്നിരുന്നു. മുൻപ് കിണറ്റിൽ വീണ് പരിക്കേറ്റ അരവിന്ദാക്ഷന് വർഷങ്ങളായി ജോലിയെടുക്കാനാവുന്നില്ല. എന്നും ചികിത്സ വേണം.
അമ്മ ഓമന തൊഴിലുറപ്പ് ജോലിക്കും സ്വകാര്യ വിദ്യാലയത്തിൽ ആയയായും പോയാണ് കുടുംബം പോറ്റുന്നത്. പരാധീനതകൾക്കിടയിലും പഠിച്ച് ഉയരങ്ങളിലെത്തി കുടുംബത്തിന്റെ വിളക്കാവണമെന്നാണ് ആതിരയുടെ ആഗ്രഹം. എൻട്രൻസ് പരീക്ഷയെഴുതി ബി.എസ്‌സി. അഗ്രിക്കൾച്ചർ കോഴ്സിന് പോകാനാണ് തയ്യാറെടു
പ്പ്.