1400 കോടിയുടെ ലഹരികടത്ത്, 'ബുദ്ധികേന്ദ്രം ദക്ഷിണാഫ്രിക്കയിലുള്ള മന്‍സൂറെന്ന് ഡി ആർ ഐ', ഇന്‍റര്‍പോള്‍ സഹായം തേടും
കാസർകോട് : ആയിരത്തി നാനൂറ് കോടിയിലേറെ രൂപയുടെ ലഹരി മരുന്ന് കടത്തിയ കേസില്‍ ബുദ്ധികേന്ദ്രം ദക്ഷിണാഫ്രിക്കയിലുള്ള മന്‍സൂറെന്ന് ഡി ആര്‍ ഐ.
നാല് വര്‍ഷമായി സംഘം ലഹരി കടത്ത് നടത്തുകയാണ്. ഇയാളെ പിടികൂടാന്‍ ഇന്‍റര്‍ പോളിന്‍റെ സഹായവും ഡിആര്‍ഐ തേടും. കൊച്ചി, മുംബൈ തുറമുഖങ്ങളിലൂടെ 2018 മുതല്‍ ലഹരി മരുന്ന് കടത്തുന്ന വന്‍ സംഘത്തിന്‍റെ ഭാഗമാണ് മന്‍സൂറും അറസ്റ്റിലായ വിജിന്‍ വര്‍ഗീസുമെന്നാണ് ഡി ആര്‍ ഐ കണ്ടെത്തല്‍. ഇത്തവണ വലന്‍സിയെ ഓറഞ്ചെന്ന് പറഞ്ഞ് 46000 പെട്ടികള്‍ എത്തിച്ചപ്പോള്‍ അതില്‍ 320 ഉം ലഹരി മരുന്നായിരുന്നു.
ഡി ആര്‍ ഐ പിടികൂടുന്നതിന് തലേന്ന് മന്‍സൂര്‍ വിജിന്‍ വര്‍ഗീസിനെ വാട്സ് ആപ്പില്‍ വിളിക്കുകയും ലഹരി മരുന്ന് പെട്ടികള്‍ മറ്റൊരിടത്തേക്ക് മാറ്റണമെന്നും പറഞ്ഞു. രാഹുല്‍ എന്നയാളെ ഇതിനായി നിയോഗിച്ചെന്നാണ് അറിയിച്ചത്. രാഹുല്‍ അയച്ചതെന്ന് പറഞ്ഞാണ് മഹേഷ് എന്നൊരാള്‍ ട്രക്കുമായി എത്തിയതും ലഹരി മരുന്ന് കൊണ്ടുപോയതും. വഴിമധ്യേ ഡി ആര്‍ ഐ പിടികൂടുകയും ചെയ്തു. തന്നെ ഒപ്പമുണ്ടായിരുന്ന ഗുജറാത്ത് സ്വദേശി ചതിച്ചതെന്നായിരുന്നു മന്‍സൂര്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്. ഇത് നുണയാണെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. മന്‍സൂറിനെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാന്‍ ഇന്‍റര്‍പോളിന്‍റെ അടക്കം സഹായം ഡി ആര്‍ ഐ തേടും. അതേസമയം ലഹരി മരുന്ന് കേസില്‍ മറ്റൊരു മലയാളികൂടി ഇന്ന് മുംബൈയില്‍ അറസ്റ്റിലായി.
അതേസമയം 80 കോടിയുടെ ഹെറോയിനുമായി വീണ്ടുമൊരു മലയാളി കൂടി മുംബൈയില്‍ ഡി ആര്‍ ഐയുടെ പിടിയിലായി. കോട്ടയം സ്വദേശി ബിനു ജോണാണ് മുംബൈ വിമാനത്താവളത്തില്‍ അറസ്റ്റിലായത്. ട്രോളി ബാഗില്‍ കടത്തുകയായിരുന്ന 16 കിലോ വീര്യം കൂടിയ ഹെറോയിനാണ് പിടികൂടിയത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഡി ആര്‍ ഐ നടത്തിയ പരിശോധനയിലാണ് ഇത്രയും കൂടിയ അളവില്‍ ഹെറോയിന്‍ പിടികൂടിയത്. ഒരു വിദേശിക്കായി താന്‍ ക്യാരിയറായി പ്രവര്‍ത്തിച്ചെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്. ഡോളറില്‍ പ്രതിഫലവും നല്‍കി. ഇയാളുടെ കൂട്ടാളിയെന്ന് സംശയിക്കുന്ന ഘാന സ്വദേശിനിയെ ദില്ലിയിലെ ഒരു ഹോട്ടലില്‍ നിന്ന് ഡി ആര്‍ ഐ പിടികൂടിയിട്ടുണ്ട്. ഇവരെയും ചോദ്യം ചെയ്ത് വരികയാണ്
കയാണ്.