പയ്യന്നൂര്‍: പയ്യന്നൂരില്‍ ഓട്ടോയിൽ കടത്തുകയായിരുന്ന വന്‍ നിരോധിത പുകയില ഉല്‍പ്പന്ന വേട്ട.കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലയിലെ മൊത്ത വിതരണക്കാരന്‍ പിടിയിൽ. കാസര്‍ഗോഡ് നെല്ലിക്കുന്ന് സ്വദേശി കാടാർ ഹൗസിൽ എന്‍.എ.ഉമറുൽ ഫാറൂഖി (40) നെ പോലീസ് അറസ്റ്റു ചെയ്തു. ഓട്ടോയിൽ ചാക്കിൽ നിറച്ച നിലയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന15,000 പാക്കറ്റുകളും 40 ടിന്നുകളും പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 11 മണിയോടെ കരിവെള്ളൂർ ആണൂരിൽ വാഹന പരിശോധനക്കിടെയാണ് ഹൈവേ പോലീസ് പട്രോളിംഗ് ഡൂട്ടിയിലുണ്ടായിരുന്ന എസ്.ഐ.ബി.വി.പവിത്രൻ്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ സിറാജ്, ഡ്രൈവർ നിതിൻ എന്നിവർ അടങ്ങിയ സംഘം പിടികൂടിയത്.
മംഗലാപുരത്ത് നിന്നും കെഎൽ.14. എച്ച് 8948 നമ്പർ ഓട്ടോയിൽ കണ്ണൂരിലേക്ക് കടത്തികൊണ്ട് വരികയായിരുന്ന ലക്ഷങ്ങളുടെ പുകയില ഉൽപന്നങ്ങളാണ് പിടികൂടിയത്.
നിരോധിത പുകയില ഉല്‍പ്പന്നങ്ങളായ ഹാന്‍സ്്, കൂള്‍ലിപ്, മിറാസ് തുടങ്ങിയ പതിനയ്യായിരത്തോളം പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളും 50 ഗ്രാം വീതമുള്ള 40 ടിന്നുകളിലായുള്ള ഉല്‍പ്പന്നങ്ങളുമാണ് ഇയാളില്‍നിന്നും പിടികൂടിയത്.
ഓട്ടോറിക്ഷയില്‍ കയറ്റിയ ഏഴുചാക്കുകളിലായി നിറച്ച പുകയില ഉല്‍പ്പന്നങ്ങള്‍ പോലീസിന്റെ പരിശോധനയിലാണ് കണ്ടെത്തിയത്. മംഗലാപുരത്തുനിന്നും കാസര്‍ഗോട്ടെ രഹസ്യകേന്ദ്രത്തിലെത്തിച്ച ഇവ അവിടെനിന്നും ഓര്‍ഡറനുസരിച്ച് വിതരണം ചെയ്യാനായി ചാക്കുകളിലാക്കി കണ്ണൂര്‍ ഭാഗത്തേക്ക് കൊണ്ടുവരുന്നതിനിടയിലാണ് ഇയാളെ പിടികൂടാനായത്. പയ്യന്നൂര്‍ പോലീസിന് കൈമാറിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.