കാസർകോട്:പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ ഐസ്‌ക്രീം പാർലർ ഉടമയെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് ആറുവർഷം തടവും 50,000 രൂപ പിഴയും വിധിച്ചു. ദേളി കുന്നുപാറ മുഷ്താഖ് മൻസിലിലെ അബ്ദുൾ റസാഖ് (57) എന്ന പുത്തുർ റസാഖിനെയാണ് ശിക്ഷിച്ചത്. കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി (3) ജഡ്ജി ടി.കെ.നിർമലയാണ് ശിക്ഷ വിധിച്ചത്. ഐ.പി.സി. 450, 307 വകുപ്പുകൾ പ്രകാരം മൂന്നുവർഷം വീതം തടവും 25,000 രൂപ വീതം പിഴയുമാണ് വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്നുമാസം അധികതടവ് അനുഭവിക്കണം. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി.
2015-ജനുവരി 28-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പഴയ ബസ് സ്റ്റാൻഡിൽ ഐസ്‌ക്രീം പാർലർ നടത്തുകയായിരുന്ന കെ.രമേശ് മല്യയെ കണ്ണിൽ മുളകുപൊടിയെറിഞ്ഞശേഷം ഇടതുനെഞ്ചിൽ കത്തികൊണ്ട് കുത്തുകയായിരുന്നു.
കാസർകോട് പോലീസ് രജിസ്റ്റർചെയ്ത കേസിൽ അന്നത്തെ ഇൻസ്പെക്ടർ ആയിരുന്ന പി.കെ.സുധാകരനാണ് കുറ്റപത്രം സമർപ്പിച്ചത്. ആകെ 17 സാക്ഷികളെ വിസ്തരിച്ചു. 26 രേഖകളും എട്ട് തൊണ്ടിമുതലുകളും കോടതിയിൽ തെളിവായി സ്വീകരിച്ചു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ.ബാലകൃഷ്ണൻ ഹാജരായി.