അച്ചനെ ആശുപത്രിയില്‍ കൊണ്ടുപോകുകയായിരുന്ന മകളോടും ഭര്‍ത്താവിനോടും കാര്‍ തടഞ്ഞുനിര്‍ത്തി അപമര്യാദയായി പെരുമാറി, എസ്.ഐക്കെതിരെ അന്വേഷണത്തിന് കാസർകോട് പോലീസ് മേധാവിക്ക് സംസ്ഥാന മനുഷ്യാകാശ കമ്മീഷന്റെ ഉത്തരവ്

 കാസര്‍കോട്: സ്വന്തം കൃഷിയിടത്തില്‍ ബോധരഹിതനായി കിടന്ന മുതിര്‍ന്ന പൗരനെ ആസ്പത്രിയില്‍ എത്തിക്കാന്‍ പോയ മകളോടും ഭര്‍ത്താവിനോടും കാര്‍ തടഞ്ഞുനിര്‍ത്തി അപമര്യാദയായി പെരുമാറിയ വെള്ളരിക്കുണ്ട് എസ്.ഐക്കെതിരെ അന്വേഷണത്തിന് സംസ്ഥാന മനുഷ്യാകാശ കമ്മീഷന്‍ ഉത്തരവ്. കാസര്‍കോട് ജില്ലാ പൊലീസ് മേധാവിക്കാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് ഉത്തരവ് നല്‍കിയത്.

വെള്ളരിക്കുണ്ട് എസ്.ഐക്ക് ഇതുസംബന്ധിച്ച്‌ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അക്കാര്യം എഴുതി സമര്‍പ്പിക്കാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ജില്ലാ പൊലീസ് മേധാവി വഴി എസ്.ഐക്ക് നോട്ടീസ് നല്‍കാനും കമ്മീഷന്‍ ഉത്തരവായി.

വെള്ളരിക്കുണ്ട് എസ്.ഐ. എം.ആര്‍. ശ്രീദാസിനെതിരെയാണ് കോഴിക്കോട് എന്‍.ഐ.ടി.



സ്വദേശി സാജുദാസ് പരാതി സമര്‍പ്പിച്ചത്.

മാര്‍ച്ച്‌ 21ന് ലോക്ക്ഡൗണിനിടെയാണ് സംഭവം. കുടുംബവീട്ടില്‍ എത്തിയതായിരുന്നു പരാതിക്കാരന്‍. വീട്ടില്‍ നിന്നും 4 കി.മീ. അകലെയുള്ള കൃഷിയിടത്തിലാണ് അദ്ദേഹത്തിന്റെ 74 വയസുള്ള ഭാര്യാപിതാവ് ബോധരഹിതനായി കിടന്നത്. കാര്‍ തടഞ്ഞുനിര്‍ത്തി മോശമായ ഭാഷയില്‍ സംസാരിച്ച എസ്.ഐയോട് കാര്യങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും അപമര്യാദയായ പെരുമാറ്റം തുടര്‍ന്നു.

ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും മുന്നില്‍ എസ്.ഐ. പരാതിക്കാരനോട് അപമര്യാദയായി പെരുമാറി. പിറ്റേന്ന് സ്റ്റേഷനില്‍ ചെന്ന് സി.ഐയെ കണ്ട് പരാതി പറയാന്‍ ശ്രമിച്ചപ്പോഴും എസ്.ഐ. മോശമായ പെരുമാറ്റം ആവര്‍ത്തിച്ചുവത്രെ.

കോവിഡ് 19 നിയന്ത്രിക്കാന്‍ ചില പൊലീസ് ഉദ്യോഗസ്ഥര്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ചവെച്ചപ്പോള്‍ ചില ഉദ്യോഗസ്ഥര്‍ നല്ല ഉദ്യോഗസ്ഥരുടെ പേരിനുകൂടി കളങ്കം ഉണ്ടാക്കിയതായി കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു


Previous Post Next Post
Kasaragod Today
Kasaragod Today