കാസർകോട് ∙ കെഎസ്ആർടിസി ബസിൽ ബാഗ് വച്ച് ഭക്ഷണം കഴിക്കാൻ ഇറങ്ങി തിരികെ എത്തിയപ്പോൾ ബസ് കാണാതായ റഷ്യൻ യുവാവിനു പൊലീസ് തുണയായി. റഷ്യയിലെ സെന്റ്പീറ്റേഴ്സ് ബർഗിൽ നിന്നുള്ള കോൺസ്റ്റാന്റയിൻ ജെമോയിവ് ഇന്നലെ രണ്ടിന് മംഗളൂരു നിന്നു കാസർകോട് കെഎസ്ആർടിസി ഡിപ്പോയിലെത്തിയതായിരുന്നു.കണ്ണൂരിലേക്കുള്ള ബസിൽ കയറി ബാഗ് വച്ച് പുറത്തിറങ്ങി. ഭക്ഷണം കഴിച്ച് മടങ്ങിയപ്പോൾ ബാഗ് വച്ച ബസ് കാണാനില്ല. പാസ്പോർട്ട്, എടിഎം കാർഡ് ഉൾപ്പെടെ എല്ലാ രേഖകളും പഴ്സും, വസ്ത്രങ്ങളും ബാഗിലായിരുന്നു. എല്ലാം നഷ്ടമായെന്നു കരുതി ഉടനെ കാസർകോട് ടൗൺ പൊലീസ് സ്റ്റേഷനിലെത്തി. എസ്ഐ യു.പി. വിപിനും ജനമൈത്രി പൊലീസും യുവാവിനെ കൂട്ടി ഡിപ്പോയിൽ ചെന്നു.ആ സമയത്ത് പോയ ബസുകളുടെ കണ്ടക്ടർമാരുടെ ഫോൺ നമ്പർ ശേഖരിച്ച് അവർക്ക് വിവരം നൽകി. ബാഗ് കെഎസ്ആർടിസി പയ്യന്നൂർ ഡിപ്പോയിൽ കിട്ടിയിട്ടുണ്ടെന്നറിഞ്ഞപ്പോളാണ് ആശ്വാസമായത്. ഉടൻ സിവിൽ പൊലീസ് ഓഫിസർമാരായ കെ.നരേന്ദ്രൻ, ടി.വി.രാഹുൽ, ചന്ദ്രഗിരി ലയൺസ് ക്ലബ് ഭാരവാഹികളായ ഒ.കെ.മഹമൂദ്, അബ്ദുൽ ഖാദർ തെക്കിൽ എന്നിവരുടെ കൂടെ ഇദ്ദേഹം കെഎസ്ആർടിസി പയ്യന്നൂർ ഡിപ്പോയിലെത്തി.
ബാഗ് തിരിച്ചു കിട്ടിയപ്പോൾ ജീവൻ തിരിച്ചു കിട്ടിയ അനുഭവമായിരുന്നു. ബാഗ് നഷ്ടമായിരുന്നുവെങ്കിൽ ജയിലിൽ പോലും കഴിയേണ്ടി വരുമായിരുന്നു. 11 മാസം മുൻപ് ഇന്ത്യ കാണാനെത്തിയ കോൺസ്റ്റാന്റയിൻ ജെമോയിവ് കോവിഡ് പ്രതിസന്ധിയിൽ ഇന്ത്യയിൽ തന്നെ തങ്ങുകയായിരുന്നു. ഗോവയിൽ നിന്നാണ് മംഗളൂരു വഴി ഇന്നലെ കേരളത്തിലെത്തിയത്.
