ലഖ്നോ: ഉത്തര്‍ പ്രദേശില്‍ കോവിഡ് നിരീക്ഷണ കേന്ദ്രമായിരുന്ന സ്കൂളിലെ ക്ലാസ്മുറിയില്‍ അസ്ഥികൂടം. വാരണാസിയില്‍ കോവിഡ് 19 രോഗികളുടെ ചികിത്സ കേന്ദ്രമായിരുന്ന സ്കൂളില്‍നിന്നാണ് പുരുഷന്‍റെ അസ്ഥികൂടം കണ്ടെത്തിയത്.
സ്കൂള്‍ അധികൃതര്‍ ക്ലാസ്മുറികള് വൃത്തിയാക്കാന്‍ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ലോക്ഡൗണിന് ശേഷം സ്കൂള്‍ തുറക്കുന്നതിന്‍റെ ഭാഗമായി ബുധനാഴ്ച വൃത്തിയാക്കാന്‍ എത്തിയതായിരുന്നു അധികൃതര്‍. ബെഞ്ചിനടിയില്‍ നിലത്ത് കിടക്കുന്ന രീതിയിലായിരുന്നു അസ്ഥികൂടം.
കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ജെ.പി മെഹ്ത ഇന്‍റര്‍ കോളജ് സര്‍ക്കാറിന്‍റെ കോവിഡ് നിരീക്ഷണ കേന്ദ്രമാക്കി മാറ്റിയിരുന്നു.
പാവപ്പെട്ടവരും ഭിക്ഷക്കാരുമായിരുന്നു ഇവിടത്തെ അന്തേവാസികളില്‍ കൂടുതലും.
സ്കൂള്‍ അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് സംഘവുമെത്തി സ്ഥലത്ത് പരിശോധന നടത്തി. ക്ലാസ്മുറിയിലെ അസ്ഥികൂടത്തിന്റെ ചിത്രങ്ങള്‍ വന്‍തോതില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.
കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്നയാളുടെ അസ്ഥികൂടമായിരിക്കാം ഇപ്പോള്‍ കണ്ടെത്തിയതെന്ന് സ്കൂള്‍ മാനേജ്മെന്റ് അറിയിച്ചു. ലോക്ഡൗണില്‍ അടച്ചിട്ടതിനെ തുടര്‍ന്ന് സ്കൂളില്‍ കാടും മറ്റും വളര്‍ന്നിരുന്നു. പൊടിയും രൂക്ഷമായിരുന്നു. കോവിഡ് സെന്‍റര്‍ മാറ്റിയതിന് ശേഷവും ശുചീകരിച്ചിരുന്നില്ല. വൃത്തിയാക്കാനായി തുറന്ന ക്ലാസ്മുറിയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.
വളരെ പഴക്കം ചെന്ന മൃതദേഹമായതിനാല്‍ തിരിച്ചറിയാന്‍ പ്രയാസമാണെന്നും ആവശ്യമെങ്കില്‍ ഡി.എന്‍.എ പരിശോധന നടത്തുമെന്നും പൊലീസ് ഇന്‍സ്പെക്ടര്‍ രാകേഷ് കുമാര്‍ സിങ് പറഞ്ഞു.