ആര്‍.എസ്.എസ് സഹയാത്രികന്റെ യോഗ സെന്ററിന് നാലേക്കര്‍ ഭൂമി: കേരള സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

 തിരുവനന്തപുരം: ആര്‍.എസ്.എസിന്റെ സഹയാത്രികനായ ആത്മീയ ഗുരുവിന്റെ യോഗ റിസര്‍ച്ച്‌ സെന്റര്‍ സ്ഥാപിക്കാന്‍ നാലേക്കര്‍ ഭൂമി നല്‍കിയ സര്‍ക്കാര്‍ നടപടിയില്‍ ഞെട്ടിത്തരിച്ച്‌ കേരളം. സംഭവത്തില്‍ പ്രതിഷേധം കടുക്കുമ്ബോഴും നിലപാട് വ്യക്തമാക്കാന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ തയാറായിട്ടില്ല. ആര്‍.എസ്.എസ് സഹയാത്രികന് സര്‍ക്കാര്‍ ഭൂമി അനുവദിച്ചതിനെതിരെ വ്യാപക വിമര്‍ശനം ഉയരുമ്ബോഴും സര്‍ക്കാരിനെതിരേ നാഴികക്കു നാല്‍പതുവട്ടം പ്രതികരിക്കുന്ന പ്രതിപക്ഷ നേതാവിനും ഒന്നും പറയാനില്ല.


ആര്‍.എസ്.എസ് സഹയാത്രികനായ ശ്രീ.എം എന്ന പേരിലറിയപ്പെടുന്ന വ്യക്തിയുടെ സത്‌സംഗ് ഫൗണ്ടേഷനാണ് നാലേക്കര്‍ ഭൂമി നല്‍കാന്‍ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചത്.


ആര്.എസ്.എസുമായും അവരുടെ പത്രവുമായുള്ള ബന്ധം നേരത്തെ തന്നെ അദ്ദേഹം തന്നെ സ്ഥിരീകരിച്ചിരുന്നു. 

ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറിന് നല്‍കിയ അഭിമുഖത്തില്‍ ആര്‍.എസ്.എസുമായി ഏറെ അടുപ്പത്തിലാണ് സഞ്ചരിച്ചിരുന്നതെന്നും ഇവരുടെ തന്നെ അക്കാദമിക്-റിസര്‍ച്ച്‌ ജേണല്‍ ആയ 'മാന്തന്റെ' ജോയിന്റ് എഡിറ്ററായി പ്രവര്‍ത്തിച്ചിരുന്നതായും അദ്ദേഹം പറയുന്നു. ഓര്‍ഗനൈസറിന്റെ ചെന്നൈ ലേഖകനായും പ്രവര്‍ത്തിച്ചിരുന്നു.


ആദിവാസികള്‍ക്കും മത്സ്യ തൊഴിലാളികള്‍ക്കും കൊടുക്കാന്‍ മൂന്ന് സെന്റ് സ്ഥലമില്ലാത്ത സര്‍ക്കാര്‍ ശ്രീ.എം എന്നു സ്വയം വിളിക്കുന്ന ഒരു ആര്‍.എസ്.എസ് അനുകൂല വ്യക്തിക്ക്, തിരുവനന്തപുരത്ത് നാലേക്കര്‍ സ്ഥലം പാട്ടത്തിനു നല്‍കിയ വാര്‍ത്തയോട് എത്ര ഇടതു ഹാന്റിലുകള്‍ പ്രതികരിക്കും എന്നു ഞാന്‍ നോക്കുകയായിരുന്നു. 10 വര്‍ഷത്തേക്ക് പാട്ടം പോയാല്‍ ഭൂമി വിറ്റതിനു തുല്യമാണെന്ന് ആര്‍ക്കാണ് അറിയാത്തതെന്ന് അഭിഭാഷകനായ ഹരിഷ് വാസുദേവന്‍ അഭിപ്രായപ്പെട്ടു.

യോഗയില്‍ യൂണിവേഴ്സിറ്റി നല്‍കുന്ന അറിവോ പാണ്ഡിത്യമോ പോലും അങ്ങേര്‍ക്കുള്ളതായി അറിയില്ല. യോഗ വളര്‍ത്താന്‍ ആണെങ്കില്‍ നയം തീരുമാനിച്ചു അതില്‍ വൈദഗ്ധ്യം ഉള്ളവരെ കണ്ടെത്തി സഹായിക്കണം. 

സുതാര്യമായ തെരഞ്ഞെടുപ്പ് വേണം. ശ്രീ.എം ഏത് വഴിയില്‍ വന്നു? ഹരിഷ് ഫേസ് ബുക്ക് കുറിപ്പില്‍ ചോദിച്ചു.

ഇത് നഗ്‌നമായ അഴിമതിയാണ്. യു.ഡി.എഫിന്റെ അവസാന കാലം സന്തോഷ് മാധവനു സഹായം ചെയ്തതുപോലെ, ഇപ്പോള്‍ ഇയാള്‍.

ഇനി യു.ഡി.എഫിനെ നോക്കൂ, ബി.ജെ.പി യെ നോക്കൂ, ആരെങ്കിലും കാര്യമായി പ്രതികരിച്ചോ? ഭൂരഹിതരുടെ രാഷ്ട്രീയം പറയുന്നുണ്ടോ?

ആരെങ്കിലും കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് പറഞ്ഞോ? യു.ഡി.എഫി ന്റെ കാലത്തെ വലിയ ഭൂമി തട്ടിപ്പ് പലതും ഒരു ഇടതു നേതാവും കോടതിയില്‍ പോയി റദ്ദാക്കിയിട്ടില്ല. സര്‍ക്കാര്‍ അഞ്ച് വര്‍ഷം ഇരുന്നിട്ടും ചെയ്തില്ല. 

ഇതൊരു പരസ്പര പുറംചൊറിയല്‍ തട്ടിപ്പാണ്. ശ്രീ.എമ്മി നു നാല് ഏക്കര്‍ ഭൂമി നല്‍കാനുള്ള ഉത്തരവ് ഇറങ്ങട്ടെ, ഞാനത് ചോദ്യം ചെയ്യും. കേരളത്തിലെ അവസാന ഭൂരഹിതനും ഭൂമി കൊടുത്തിട്ട് മതി, സര്‍ക്കാര്‍ ഭൂമിയില്‍ ഇരുന്ന് സ്വകാര്യ ട്രസ്റ്റിന്റെ യോഗപഠിക്കുന്നതെന്നും ഹരിഷ് കുറിപ്പില്‍ കുറിച്ചു.


തിരുവനന്തപുരം ചെറുവയക്കല്‍ വില്ലേജിലാണ് ഭൂമി അനുവദിക്കുക. ഹൗസിങ് ബോര്‍ഡിന്റെ കൈവശമുള്ളതാണ് സ്ഥലം. 10വര്‍ഷത്തേക്ക് ലീസിനാണ് ഭൂമി നല്‍കുന്നത്.

യോഗി എം.ശ്രീ മധുകര്‍നാഥ്, മുംതാസ് അലി എന്നിങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്ന ഇദ്ദേഹം തിരുവനന്തപുരത്തെ വഞ്ചിയൂര്‍ സ്വദേശിയാണ്. കഴിഞ്ഞവര്‍ഷം രാജ്യം ഇദ്ദേഹത്തെ പദ്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. 

ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ശ്രീ.എം ഒരുമിച്ചിരിക്കുന്ന ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്.


Previous Post Next Post
Kasaragod Today
Kasaragod Today