ബദിയടുക്ക: വീട്ടിൽ വെളിച്ചമെത്തിച്ച പോലീസിന് നന്ദിയറിയിക്കാൻ മൂന്നാം ക്ലാസുകാരി ഫാത്തിമത്ത് ഷഹ്ബാന ബദിയടുക്ക പോലീസ് സ്റ്റേഷനിലെത്തി. കോവിഡ് കാലത്ത് വിദ്യാർഥികൾ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ ലഘൂകരിക്കാൻ കേരള പോലീസ് ആരംഭിച്ച സംരംഭമായ 'ചിരി' യിലേക്ക് ഒരുമാസം മുമ്പാണ് ഷഹ്ബാന കൂട്ടുകാരെപ്പോലെ തനിക്കും വൈദ്യുതി വെളിച്ചത്തിൽ പഠിക്കണമെന്ന ആഗ്രഹം വിളിച്ചുപറഞ്ഞത്.ഇത്തരം ആവശ്യങ്ങൾ പരിഹരിക്കാൻ 'ചിരി' യിൽ സംവിധാനമില്ലെങ്കിലും ജില്ലാ നോഡൽ ഓഫീസറായ നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. ടി.പി.പ്രേമരാജന് ഷഹ്ബാനയുടെ ആഗ്രഹം തള്ളാനായില്ല. അദ്ദേഹം ബദിയടുക്ക ജനമൈത്രി പോലീസുമായി ബന്ധപ്പെട്ട് പ്രശ്നപരിഹാരത്തിന് കളമൊരുക്കുകയായിരുന്നു.
പിതാവ് മൊയ്തുവിനും അധ്യാപകനായ നിർമൽകുമാറിനുമൊപ്പം പോലീസ് സ്റ്റേഷനിലെത്തിയ ഷഹ്ബാന നന്ദിസൂചകമായി മാവിൻതൈ കൈമാറുകയും ഒരുമാസത്തോളം പ്രശ്നപരിഹാരത്തിന് നിരന്തരശ്രമം നടത്തിയ ജനമൈത്രി പോലീസ് ഓഫീസർമാരായ അനൂപിനെയും മഹേഷിനെയും പൊന്നാടയണിയിക്കുകയും ചെയ്തു.