പ്രകൃതിവിരുദ്ധ പീഡനം: മടിക്കൈ ഐടിഐ പ്രിൻസിപ്പാളിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

 നീലേശ്വരം: പത്തൊമ്പതുകാരൻ വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ ലൈംഗീക പീഡനത്തിനിരയാക്കിയ മടിക്കൈ ഐടിഐ പ്രിൻസിപ്പാൾ ബിജുവിന്റെ  മുൻകൂർ ജാമ്യാപേക്ഷ കാസർകോട് ജില്ലാക്കോടതി തള്ളി. പ്രിൻസിപ്പാളിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണനയ്ക്കെടുത്ത കോടതി പത്തൊമ്പതുകാരന്റെ പരാതിയിൽ കേസ്സ് രജിസ്റ്റർ ചെയ്ത നീലേശ്വരം പോലീസിനോട് റിപ്പോർട്ട് തേടി.


ഒളിവിലുള്ള പ്രതിക്ക് ജാമ്യം നൽകുന്നതിനെ കോടതിയിൽ പോലീസ് എതിർത്തു. ഇതേതുടർന്ന് പ്രതിയുടെ ജാമ്യാപേക്ഷ തോടതി തള്ളുകയായിരുന്നു. ഒരുമാസം മുമ്പാണ് കേസ്സിനാസ്പദമായ സംഭവം. മടിക്കൈ ഐടിഐയിലെ വിദ്യാർത്ഥിയായ പത്തൊമ്പതുകാരനെ ഇതേ ഐടിഐയിലെ പ്രിൻസിപ്പാളായ ബിജു താമസസ്ഥലമായ മടിക്കൈ കുരങ്ങനടിയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കുകയായിരുന്നു.


വിദ്യാർത്ഥിയുടെ വീട്ടിലെത്തിയ പ്രിൻസിപ്പാൾ, യുവാവിന് കൗൺസിലിംഗ് നൽകണമെന്ന് മാതാപിതാക്കളെ തെറ്റിദ്ധരിപ്പിച്ച ശേഷം താമസസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. കുരങ്ങനടിയിലെ പ്രിൻസിപ്പാളിന്റെ വീട്ടിൽ നിന്നും പിറ്റേദിവസം രാവിലെ സ്വന്തം വീട്ടിൽ തിരിച്ചെത്തിയ വിദ്യാർത്ഥി പീഡന വിവരം രക്ഷിതാക്കളെ അറിയിച്ചു. പിതാവിനൊപ്പം നീലേശ്വരം പോലീസിലെത്തി വിദ്യാർത്ഥി പരാതി നൽകിയതോടെ പ്രിൻസിപ്പാൾ മടിക്കൈയിൽ നിന്നും മുങ്ങി ഒളിവിലാണ്. തിരുവനന്തപുരം സ്വദേശിയാണ് പ്രിൻസിപ്പാൾ.


വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസ്സിൽ പ്രതി ചേർക്കപ്പെട്ട ബിജുവിനെ മടിക്കൈ ഐടിഐ പ്രിൻസിപ്പാൾ സ്ഥാനത്ത് നിന്നും അന്വേഷണം വിധേയമായി സസ്പെന്റ് ചെയ്തു. ജില്ലാക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ ബിജു ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായി പോലീസിന് വിവരം ലഭിച്ചു.


Previous Post Next Post
Kasaragod Today
Kasaragod Today