കാസർഗോഡ് പോളിംഗ് ശതമാനത്തില്‍ വൻ ഇടിവ്

 കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിംഗ് സമയം അവസാനിച്ചപ്പോള്‍ കാസര്‍കോട് ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ പോളിംഗ് ശതമാനത്തിലുണ്ടായിട്ടുള്ള ഇടിവ് വിവിധ മുന്നണികളെ ആശങ്കയിലാക്കി. എട്ട് മണിക്ക് ലഭിച്ച ഒടുവിലത്തെ കണക്ക് പ്രകാരം കാസര്‍കോട് ജില്ലയില്‍ 74.86 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മഞ്ചേശ്വരത്ത് 76.79ഉം കാസര്‍കോട്ട് 70.85ഉം ഉദുമയില്‍ 75.46 ഉം കാഞ്ഞങ്ങാട്ട് 74.27ഉം തൃക്കരിപ്പൂരില്‍ 76.73ഉം ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. കാസര്‍കോട് മണ്ഡലത്തില്‍ പോളിംഗ് ശതമാനത്തിലുണ്ടായ കുറവ് ഏത് മുന്നണിക്ക് ഗുണകരമാവുമെന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഊര്‍ജിതമാണ്. 2016ല്‍ 76.62 ശതമാനമാണ് കാസര്‍കോട് മണ്ഡലത്തില്‍ പോളിംഗ് രേഖപ്പെടുത്തിയത്. ലീഗ് ഏറെ വര്‍ഷങ്ങളായി നിലനിര്‍ത്തിപ്പോരുന്ന ഈ മണ്ഡലത്തില്‍ 5.77 ശതമാനത്തോളം കുറവാണ് പോളിംഗില്‍ രേഖപ്പെടുത്തിയത്. മൂന്ന് മുന്നണികളും വിജയ പ്രതീക്ഷപുലര്‍ത്തുന്നുണ്ടെങ്കിലും പോളിംഗിലെ ഈ കുറവ് തിരഞ്ഞെടുപ്പ് ഫലത്തില്‍ നിര്‍ണ്ണായകമാകും. അതേസമയത്ത് അതിര്‍ത്തി മണ്ഡലമായ മഞ്ചേശ്വരത്ത് പോളിംഗ് കഴിഞ്ഞ തവണത്തേക്കാളും വര്‍ധിച്ചത് കനത്ത ത്രികോണ മത്സരത്തിന്റെ സൂചനയാണ് നല്‍കുന്നത്. ഏറ്റവും ഒടുവില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ 75.78 ശതമാനം പോളിംഗാണ് നടന്നത്. 2016ല്‍ 76.33 ശതമാനവും. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ മത്സരിക്കുന്ന രണ്ട് സീറ്റുകളിലൊന്നായ മഞ്ചേശ്വരം അതുകൊണ്ട് തന്നെ സംസ്ഥാന ശ്രദ്ധനേടിയിരുന്നു.

കഴിഞ്ഞ തവണ 80 ശതമാനത്തിലധികം പോളിംഗ് ശതമാനം രേഖപ്പെടുത്തിയ ഉദുമ മണ്ഡലത്തില്‍ ഇത്തവണ ഏതാണ്ട് അഞ്ച് ശതമാനത്തോളം പോളിംഗില്‍ ഇടിവുണ്ടായത് ഫലം പ്രവചനാതീതമായിരിക്കുകയാണ്.

റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്റെ സിറ്റിംഗ് സീറ്റായ കാഞ്ഞങ്ങാട് മണ്ഡലത്തിലും പോളിംഗ് ശതമാനത്തില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2016ല്‍ 78.66 ശതമാനമായിരുന്നു പോളിംഗ്. ഇത്തവണ ഒടുവിലത്തെ വിവരം ലഭിക്കുമ്പോള്‍ 74.27 ശതമാനമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ തവണ 80 ശതമാനത്തിലധികം പോളിംഗ് രേഖപ്പെടുത്തിയ തൃക്കരിപ്പൂര്‍ മണ്ഡലത്തിലും പോളിംഗ് ഏതാണ്ട് അഞ്ച് ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്.

പോളിംഗ് സമയം അവസാനിച്ചതോടെ വിവിധ പാര്‍ട്ടികള്‍ ജയസാധ്യതകള്‍ കണക്കുകൂട്ടികൊണ്ടിരിക്കുകയാണ്. ഉച്ചവരെ ജില്ലയില്‍ പോളിംഗിന് തണുത്ത പ്രതികരണമായിരുന്നുവെങ്കിലും വൈകുന്നേരമായതോടെ അല്‍പം ആവേശം ഉണ്ടാവുകയായിരുന്നു. അവസാന മണിക്കൂറുകളില്‍ പല ബൂത്തുകളിലും നീണ്ട നിര കാണുന്നുണ്ടായിരുന്നു.

പൊതുവെ കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശൂര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ കഴിഞ്ഞ തവണത്തേക്കാളും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയപ്പോള്‍ കാസര്‍കോട് ജില്ലയിലുണ്ടായിട്ടുള്ള ഇടിവ് ചര്‍ച്ചയായിരിക്കുകയാണ്. കേരളത്തില്‍ 73.58 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയിട്ടുള്ളത്.


Previous Post Next Post
Kasaragod Today
Kasaragod Today