യുക്രൈന്‍ :യുഎന്‍ രക്ഷാസമിതി യോഗം ചേരുന്നു, ഇന്ന് മുതൽ ലോകം രണ്ട് ചേരിയായി മാറും,ഇരുകൂട്ടരേയും ഭയന്ന് നിക്ഷ്പക്ഷ നിലപാടിലേക്ക് ചുവട് മാറ്റി പലരാജ്യങ്ങളും

കീവ്: യുക്രൈനില്‍ യുദ്ധം അഞ്ചാം ദിവസവും തുടരുന്നതിനിടെ ഒരു വശത്ത് സമാധാന ചര്‍ച്ചകളും തുടരുകയാണ്. റഷ്യ-യുക്രൈന്‍ യുദ്ധം ചര്‍ച്ചയിലൂടെ പരിഹരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ബെലൂറസില്‍ റഷ്യ-യുക്രൈന്‍ രാജ്യങ്ങളിലെ പ്രതിനിധി സംഘങ്ങളാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ഉപാധികളില്ലാത്ത ചര്‍ച്ചയാണെന്നാണ് റഷ്യയുടെ പ്രതികരണം. ഇപ്പോഴത്തെ ചര്‍ച്ചയില്‍ പ്രതീക്ഷയില്ലെന്നാണ് യുക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്‌കി പ്രതികരിച്ചത്. ഒരു ശ്രമം നടത്താമെന്ന ചിന്ത മാത്രമേയുള്ളൂ, താന്‍ ശ്രമിച്ചില്ലെന്ന് യുക്രൈന്‍ ജനത കുറ്റപ്പെടുത്തരുത്', അതിനാലാണ് വഴങ്ങിയതെന്നും സെലന്‍സ്‌കി പ്രതികരിച്ചിരുന്നു. പ്രസിഡന്റിന്റെ പ്രതിനിധി സംഘങ്ങളുള്‍പ്പെടെയാണ് ചര്‍ച്ച നടക്കുന്നത്. വിദേശകാര്യ മന്ത്രാലയത്തിലെ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. ബെലൂറസിലെ രഹസ്യ കേന്ദ്രത്തിലാണ് ചര്‍ച്ച. ചര്‍ച്ച പുരോഗമിക്കുകയാണെന്നും ശുഭവാര്‍ത്തയാണ് പ്രതീക്ഷിക്കുന്നതെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ചയില്‍ ലോകം വലിയ പ്രതീക്ഷയാണ് വയ്ക്കുന്നത്. അതിനിടെ യു എന്‍ രക്ഷാസമിതിയും വിഷയം ചര്‍ച്ച ചെയ്യാന്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. അമേരിക്കന്‍ സമയം ഇന്ന് ഉച്ചയ്ക്ക് പതിനൊന്ന് മണിയോടെയാകും യോഗം ചേരുകയെന്നാണ് റിപ്പോ‍ര്‍ട്ടുകള്‍. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോണിന്‍റെ അഭ്യ‍ര്‍ത്ഥന പ്രകാരമാണ് യോഗം ചേരുന്നത്. യുക്രൈനിലെ മാനുഷിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുകയാകും യോഗത്തിലെ പ്രധാന അജണ്ട.അതേസമയം പോരാട്ടം തുടരുന്ന യുക്രൈന്‍ ലോകത്തിന് മുന്നില്‍ പുതിയ ആവശ്യം മുന്നോട്ടുവച്ച്‌ രംഗത്തെത്തിയിട്ടുണ്ട്. റഷ്യയില്‍ നിന്ന് ലോക രാജ്യങ്ങള്‍ എണ്ണയും ഗ്യാസും വാങ്ങരുതെന്ന് യുക്രൈന്‍ അഭ്യര്‍ത്ഥിച്ചു. സാധാരണക്കാരായ ജനങ്ങളുടെ ചോരയാണ് റഷ്യ ഉറ്റുനോക്കുന്നതെന്നും എണ്ണയും ഗ്യാസും വാങ്ങുന്നവ‍ര്‍ റഷ്യയെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും യുക്രൈന്‍ അഭിപ്രായപ്പെട്ടു.
Previous Post Next Post
Kasaragod Today
Kasaragod Today