കുളത്തിൽ മുങ്ങി മരിച്ച വിദ്യാർത്തിയുടെ മൃതദേഹം ഖബറടക്കി, കാസർകോട്ട് നടത്തിയ ആദ്യ രാത്രികാല പോസ്റ്റുമോർട്ടം ക്കൂടിയായിരുന്നു

ഇന്നലെ പരവനടുക്കം പാലിച്ചിയടുക്കത്തെ മീന്‍ കുളത്തില്‍ മുങ്ങിമരിച്ച ഏഴുവയസുകാരന്റെ പോസ്റ്റുമോര്‍ട്ടമാണ് കേരളത്തില്‍ ഇതാദ്യമായി കാസര്‍കോട്ട് ഇന്നലെ രാത്രി നടന്നത്. ഇന്നലെ വൈകിട്ട് അഞ്ചരക്കാണ് ദേളി സഅദിയ സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിയും കാസര്‍കോട്ടെ ചുമട്ടുതൊഴിലാളി പരവനടുക്കം പാലിച്ചിയടുക്കത്തെ സവാദുല്ലയുടേയും ഫസീലയുടേയും മകനുമായ മുഹമ്മദ് ഷവൈസ് മുങ്ങിമരിച്ചത്. കളി കഴിഞ്ഞ് മൂന്ന് കൂട്ടുകാരോടൊപ്പം മീന്‍ കുളം കാണാന്‍ ചെന്നതായിരുന്നു ഷവൈസ്. അബദ്ധത്തില്‍ കുളത്തില്‍ വീഴുകയായിരുന്നു. ഷവൈസ് മുങ്ങിത്താഴുന്നത് കണ്ട് കൂട്ടുകാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് പരിസരവാസികള്‍ ഓടിയെത്തി ദേളിയിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഷവൈസിന്റെ മയ്യത്ത് രാത്രി തന്നെ പോസ്റ്റുമോര്‍ട്ടം നടത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന് ബ്ലോക്ക് പഞ്ചായത്തംഗം ബദറുല്‍മുനീറും പഞ്ചായത്തംഗം അമീര്‍ പാലോത്തും മരിച്ച കുട്ടിയുടെ ബന്ധുക്കളും ആവശ്യപ്പെട്ടു. എന്നാല്‍ രാത്രി ഇന്‍ക്വസ്റ്റ് നടത്താന്‍ പൊലീസ് ആദ്യം വിസമ്മതിച്ചു. ഇതിനിടയില്‍ ജനപ്രതിനിധികള്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയെ ബന്ധപ്പെട്ട് ഹൈക്കോടതി വിധിയുടെ പകര്‍പ്പ് ശേഖരിച്ച്‌ പൊലീസിനെ കാണിച്ചു. ഏറെ നേരം പൊലീസ് തടസ്സവാദങ്ങള്‍ പറഞ്ഞുവെങ്കിലും പിന്നീട് എം.എല്‍.എ മേലുദ്യോഗസ്ഥരെ വിളിച്ച്‌ കാര്യം വിശദമായി ധരിപ്പിച്ചപ്പോള്‍ രാത്രി 9.45ഓടെ ദേളിയിലെ ആസ്പത്രിയിലെത്തി ഇന്‍ക്വസ്റ്റിന് പൊലീസ് തയ്യാറായി. എന്നാല്‍ മയ്യത്ത് ജനറല്‍ ആസ്പത്രിയില്‍ എത്തിച്ചതോടെ അവിടെയായി തടസ്സം. ഐ.സി.യുവില്‍ കഴിയുന്ന ഒരു രോഗി മരിച്ചിരിക്കുകയാണെന്നും ഡ്യൂട്ടിയില്‍ ഒരു ഡോക്ടര്‍ മാത്രമുള്ളത് കൊണ്ട് അദ്ദേഹത്തിന് ഇപ്പോള്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ അസൗകര്യമുണ്ടെന്നും പറഞ്ഞ് ആസ്പത്രി അധികൃതര്‍ പോസ്റ്റുമോര്‍ട്ട നടപടിക്ക് തടസ്സമുന്നയിച്ചു. എന്നാല്‍ ഹൈക്കോടതി ഉത്തരവ് നോക്കുകുത്തിയാക്കതുരെന്നും ഏതുവിധേനയും വിധി നടപ്പിലാക്കാന്‍ തയ്യാറാവണമെന്നും രാത്രി തന്നെ കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. ഇതിനിടയില്‍ സൂപ്രണ്ട് രാജാറാം ആസ്പത്രിയില്‍ എത്തിയിരുന്നു. എം.എല്‍.എയുടേയും മറ്റ് ജനപ്രതിനിധികളുടേയും നിരന്തരമായ ആവശ്യത്തെ തുടര്‍ന്ന് ഒടുവില്‍ പുലര്‍ച്ചെ ഒന്നരമണിയോടെ ഷവൈസിന്റെ മയ്യത്ത് പോസ്റ്റുമോര്‍ട്ടം നടത്താന്‍ ജനറല്‍ ആസ്പത്രി അധികൃതര്‍ തയ്യാറാവുകയായിരുന്നു. ഡോ. അനൂപിന്റെ നേതൃത്വത്തിലാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്. നിരന്തരം നടത്തിയ പോരാട്ടത്തിന്റെ വിജയം -എം.എല്‍.എ കാസര്‍കോട്: ഒരാള്‍പോലും അപകടത്തിലോ ദുരന്തങ്ങളിലോ മരണപ്പെടരുതെന്നും പോസ്റ്റുമോര്‍ട്ട നടപടികള്‍ക്ക് വിധേയരാവരുതെന്നുമാണ് ആഗ്രഹമെങ്കിലും രാത്രികാല പോസ്റ്റുമോര്‍ട്ടത്തിന് വേണ്ടി നടത്തിയ പോരാട്ടം വിജയം കണ്ടതില്‍ ഒരു ജനപ്രതിനിധി എന്ന നിലയില്‍ ആശ്വാസമുണ്ടെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പ്രതികരിച്ചു. നിയമസഭയില്‍ വര്‍ഷങ്ങളോളം നടത്തിയ പോരാട്ടങ്ങള്‍ക്കൊടുവിലാണ് രാത്രികാല പോസ്റ്റുമോര്‍ട്ടം സംബന്ധിച്ച്‌ അനുകൂല തീരുമാനം ഉണ്ടായത്. എന്നിട്ടും സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇതിനെതിരെ കോടതിയെ സമീപിച്ചു. കോടതിയിലും ശക്തമായ നിയമപോരാട്ടം നടത്തി. ഒടുവില്‍ ഹൈക്കോടതി തന്നെ രാത്രികാല പോസ്റ്റുമോര്‍ട്ടത്തിന് അനുകൂലമായി വിധി പ്രഖ്യാപിക്കുകയും ചെയ്തു. രണ്ടുമാസം മുമ്ബ് തന്നെ ഹൈക്കോടതി വിധി ഉണ്ടായിട്ടും ഒരിടത്തും രാത്രികാല പോസ്റ്റുമോര്‍ട്ടം നടന്നില്ല. ഇന്നലെ വൈകിട്ട് മുങ്ങിമരിച്ച വിദ്യാര്‍ത്ഥിയുടെ മയ്യത്ത് രാത്രി തന്നെ പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്നാവശ്യപ്പെട്ടപ്പോള്‍ ആദ്യം തടസ്സവാദങ്ങള്‍ ഉന്നയിക്കുകയായിരുന്നു. എന്നാല്‍ ഹൈക്കോടതി വിധി ലംഘിച്ചാല്‍ ഉണ്ടാകാവുന്ന പ്രത്യാഘാതം ചൂണ്ടിക്കാണിച്ചപ്പോഴാണ് പോസ്റ്റുമോര്‍ട്ട നടപടികളിലേക്ക് അധികൃതര്‍ നീങ്ങിയത്. ഉറ്റവര്‍ അപകടത്തിലോ ദുരന്തത്തിലോ മരണപ്പെടുന്നു എന്നത് തന്നെ ബന്ധുക്കളെ സംബന്ധിച്ചിടത്തോളം വലിയ വേദനയാണ്. മരിച്ചവരുടെ മൃതദേഹം വിട്ടുകിട്ടാന്‍ മോര്‍ച്ചറിക്ക് മുന്നില്‍ രാത്രിമുഴുവനും കാത്തിരിക്കേണ്ടിവരുന്ന അവസ്ഥ അതി ദയനീയമാണ്. ഇത്തരമൊരു വിഷയത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസകരമാകുന്ന വിധി സമ്ബാദിക്കാനും കാസര്‍കോട്ട് ആദ്യമായി അത് പ്രാബല്യത്തില്‍ വരുത്താനും കഴിഞ്ഞതില്‍ ജനപ്രതിനിധി എന്ന നിലയില്‍ അഭിമാനമുണ്ട്-എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു.
Previous Post Next Post
Kasaragod Today
Kasaragod Today