പണവും മദ്യവും കൈക്കൂലിയായി വാങ്ങി, വില്ലേജ് ഓഫീസറും സഹായിയും പിടിയിൽ

കാസര്‍കോട് നെട്ടണിഗെ വില്ലേജ് ഓഫീസര്‍ തിരുവനന്തപുരം സ്വദേശി എസ്.എല്‍.സോണി, സ്വീപ്പര്‍ ആദൂര്‍ സ്വദേശി ശിവപ്രസാദ് എന്നിവരാണ് വിജിലന്‍സിന്റെ പിടിയിലായത്. കൈക്കൂലിയായി രണ്ടായിരം രൂപയും ഒരു കുപ്പി മദ്യവുമാണ് (നെപ്പോളിയന്‍) ആവശ്യപ്പെട്ടത്. ആദൂര്‍ സ്വദേശിയാണ് പരാതിക്കാരന്‍.

 എസ്.എല്‍. സോണി(45), കാഷ്വല്‍ സ്വീപ്പര്‍ കിന്നിംഗാര്‍ നെട്ടണിഗെയിലെ കെ.ശിവപ്രസാദ് (37) എന്നിവരെയാണ് കാസര്‍കോട് വിജിലന്‍സ് ഡിവൈ.എസ്.പി കെ.വി വേണുഗോപാലും സംഘവും അറസ്റ്റ് ചെയ്തത്.

ഇന്നലെ വൈകീട്ടാണ് വിജിലന്‍സ് സംഘം പ്രതികളെ പിടികൂടിയത്. വീട് നിര്‍മ്മിക്കാനായി ബെള്ളൂര്‍ കോളിക്കട്ടെയില്‍ താമസിക്കുന്ന ആദൂര്‍ സ്വദേശി അബ്ദുര്‍ റഹ്മാന്‍ കൈവശാവകാശ രേഖയ്ക്കായി വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കിയിരുന്നു. നിലവില്‍ ഉണ്ടായിരുന്ന ഷെഡ് പൊളിച്ചു മാറ്റിയതിനാലാണ് പഞ്ചായത്ത് കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടത്. ഇതിനെ തുടര്‍ന്ന് വില്ലേജ് ഓഫീസറെ സമീപിച്ചപ്പോള്‍ 25 ദിവസം കഴിഞ്ഞ് വരാന്‍ ആവശ്യപ്പെടുകയായിരുന്നു. പെട്ടെന്ന് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോള്‍ 2000 രൂപയും ഒരു കുപ്പി മദ്യവും എത്തിക്കാന്‍ പറഞ്ഞു. തുടര്‍ന്ന് ഇദ്ദേഹം വിവരം വിജിലന്‍സിന് കൈമാറി. വില്ലേജ് ഓഫീസര്‍ മദ്യം വാങ്ങിവച്ച ശേഷം പണം വാങ്ങാന്‍ സ്വീപ്പറെ വിളിച്ചു വരുത്തി. ബൈക്കിലെത്തിയ സ്വീപ്പര്‍ ശിവപ്രസാദിനെ അബ്ദുള്‍റഹ്മാനില്‍ നിന്ന് പണം വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘം പിടികൂടുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കുമെന്ന് ഡിവൈ. എസ്. പി കെ.വി വേണുഗോപാല്‍ പറഞ്ഞു.

സി.ഐ.സിബി തോമസ്, എസ്.ഐ പി.പി.മധു, എ.എസ്.ഐമാരായ വി.എം. മധുസൂദനന്‍, വി.ടി. സുഭാഷ് ചന്ദ്രന്‍, പി.വി.സതീശന്‍ എന്നിവരും വിജിലന്‍സ് സംഘത്തിലുണ്ടായിരുന്നു.

Previous Post Next Post
Kasaragod Today
Kasaragod Today