ലഖ്നോ: യുപി ഭരിച്ചിരുന്ന ബിഎസ്പി ഒറ്റ സീറ്റിൽ ഒതുങ്ങി, രാജ്യം ഭരിച്ചിരുന്ന കോൺഗ്രസ്സ് രണ്ട് സീറ്റിലും ഒതുങ്ങി,
യു പിയിലെ ആഗ്ര സൗത്തിൽ മത്സരിച്ച മുസ്ലിം ലീഗിന് കിട്ടിയത് വെറും 66വോട്ട്,
ജാതി രാഷ്ട്രീയത്തിന് വേരേറെയുള്ള യു.പിയില്‍ ഒരു കാലത്ത് താരപ്രൗഢിയോടെ അടക്കിവാണ ബഹുജന്‍ സമാജ്‍വാദി പാര്‍ട്ടിക്കും മായാവതിക്കും കാലിടറി, ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ പ്രചാരണ കോലാഹലങ്ങള്‍ക്കില്ലാതെ വിട്ടുനിന്നപ്പോഴേ ചിലതു ന്യായമായും സംശയിച്ചിരുന്നവര്‍ ഇപ്പോള്‍ എല്ലാം ഉറപ്പാക്കിയിരിക്കുന്നു. യു.പിയില്‍ മാത്രമല്ല മറ്റെവിടെയും രാഷ്ട്രീയം പറയാന്‍ ഇനി ബി.എസ്.പിയും മായാവതിയും ഉണ്ടായേക്കില്ല. അത്രക്കു ദയനീയമാണ് എല്ലാ സംസ്ഥാനങ്ങളിലും പാര്‍ട്ടിയുടെ പ്രകടനം.
യു.പിയില്‍ രണ്ടക്കം കടക്കാന്‍ പോയിട്ട് അഞ്ചു സീറ്റ് തികക്കാന്‍ പോലുമാകുന്നില്ലെന്നതാണ് സ്ഥിതി. ഉത്തരാഖണ്ഡിലും രണ്ടു സീറ്റിലാണ് പാര്‍ട്ടി ലീഡ് ചെയ്യുന്നത്. ആവേശത്തോടെ മത്സര രംഗത്തുണ്ടായിരുന്ന പഞ്ചാബില്‍ വട്ടപ്പൂജ്യവും. പൂര്‍വ, പടിഞ്ഞാറന്‍ യു.പികളില്‍ ദീര്‍ഘകാലം ബി.എസ്.പി നിര്‍ണായക സാന്നിധ്യമായിരുന്നു. മറ്റു കക്ഷികളുമായി കരുത്തോടെ കൊമ്ബുകോര്‍ത്ത മേഖലകള്‍. എന്നാല്‍, ഇത്തവണ ഇവിടങ്ങളിലൊന്നും ചിത്രത്തിലേ പാര്‍ട്ടി ഉണ്ടായില്ല.
2007ല്‍ യു.പിയില്‍ ഒറ്റക്ക് സര്‍ക്കാറുണ്ടാക്കിയ പാര്‍ട്ടിയാണ് ബി.എസ്.പി. അന്ന് 403ല്‍ 206 സീറ്റ് നേടിയായിരുന്നു അധികാരമേറിയത്. രാജ്യത്തെ പ്രഥമ ദളിത് മുഖ്യമന്ത്രിയെന്നതായിരുന്നു അവരുടെ വിശേഷണങ്ങളിലൊന്ന്. ശരിക്കും രാജ്യം അസൂയയോടെ നോക്കിനിന്ന നാളുകള്‍. അതിനു ശേഷം ഒരു ഘട്ടത്തിലും പഴയ പ്രതാപം തിരിച്ചുപിടിക്കാനാകാത്ത മായാവതിയുടെ പാര്‍ട്ടിക്ക് ഘട്ടംഘട്ടമായി സീറ്റുകള്‍ കുറഞ്ഞുവരികയും ചെയ്തു.
2012ല്‍ 80 സീറ്റിലേക്ക് ചുരുങ്ങിയ കക്ഷി ബി.ജെ.പി തൂത്തുവാരിയ 2017ലെത്തിയപ്പോള്‍ 19ലേക്കു താണു. ഉത്തരാഖണ്ഡില്‍ 6.99 ശതമാനം വോട്ടു നേടിയ പാര്‍ട്ടി ഇത്തവണ പകുതിയോളമായി ചുരുങ്ങി. മുമ്ബ് മായാവതിയുടെ താരപ്രഭയില്‍ വീണ് കൂട്ടമായി ബി.എസ്.പിക്കൊപ്പം ചേര്‍ന്നവരിപ്പോള്‍ അതേ ആവേശത്തോടെ ബി.ജെ.പിയിലോ സമാജ്‍വാദി പാര്‍ട്ടിയിലോ ചേരുന്നുവെന്നതാണ് സ്ഥിതി. തെരഞ്ഞെടുപ്പ് കാലത്ത് മായാവതി പ്രചാരണങ്ങളില്‍നിന്ന് വിട്ടുനിന്നതോടെ കൂടുമാറ്റത്തിന് വേഗം കൂടുകയും ചെയ്തു. 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന്റെ ഭാഗമായി 10 സീറ്റുകള്‍ നേടിയ കക്ഷിക്കാണ് ഈ ദുര്‍ഗതിയെന്നതാണ് വലിയ ദുരന്തം.
പാര്‍ട്ടി ഭരണമേറിയ 2007ല്‍ 30.43 ശതമാനമായിരുന്നു ബി.എസ്.പി വോട്ടുവിഹിതമെങ്കില്‍ 19 സീറ്റായി ചുരുങ്ങിയ 2017ലും 22.33 ശതമാനം ലഭിച്ചിരുന്നു. അതാണ് വീണ്ടും പകുതിയായി ചുരുങ്ങിയത്. യു.പിയിലെ ഗൗതമ ബുദ്ധ നഗര്‍ ജില്ലയിലെ ബാദല്‍പൂര്‍ ഗ്രാമത്തില്‍ അധ്യാപികയായി സേവനം തുടങ്ങിയ മായാവതി രാഷ്ട്രീയത്തിലെത്തിയപ്പോള്‍ ആദരപൂര്‍വം 'ബെഹന്‍ജി' എന്നാണ് അറിയപ്പെട്ടിരുന്നത്. 1995ല്‍ ആദ്യമായി മുഖ്യമന്ത്രിയായി. അതുപക്ഷേ, ചെറിയ സമയത്തേക്കു മാത്രമായിരുന്നു. നീണ്ട 12 വര്‍ഷം കഴിഞ്ഞാണ് ആധികാരിക വിജയത്തോടെ വീണ്ടും അധികാരത്തിലെത്തുന്നത്.
നാലു തവണ അവര്‍ സംസ്ഥാനത്ത് മുഖ്യമന്ത്രി പദം കൈയാളി. 2007ല്‍ എസ്.പിയെയായിരുന്നു പാര്‍ട്ടി വീഴ്ത്തിയതെങ്കില്‍ ബി.ജെ.പി ചിത്രത്തിലെത്തിയതോടെ എതിരാളികള്‍ മാറി. മഹാസഖ്യങ്ങള്‍ വന്നു. എന്നിട്ടും പക്ഷേ, മായാവതിക്ക് വേരുപിടിക്കാനായില്ല. ഇപ്പോള്‍ ബി.എസ്.പിയെ മുന്നില്‍നിര്‍ത്തി എസ്.പിക്കെതിരെ പട നയിക്കാമെന്നായിരുന്നു ബി.ജെ.പി കണക്കുകൂട്ടല്‍. അത് വിജയം കാണുകയും ചെയ്തിരിക്കുന്നു.