എല്ലാ ജില്ലകളിലും ഡിജിപിയുടെ ജാഗ്രതാ നിര്‍ദ്ദേശം,സോഷ്യൽ മീഡിയയും നിരീക്ഷണത്തിൽ, കാസർകോട്ട് വാഹന പരിശോധന

പാലക്കാട്ടെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി ജാഗ്രതാ നിര്‍ദ്ദേശം എല്ലാ ജില്ലയിലെയും പോലിസ് മേധാവികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഡിജിപിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ഉന്നതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. കാസർകോട്ടും വാഹന പരിശോധന നടത്തി പ്രശ്‌നബാധിത പ്രദേശങ്ങളില്‍ പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്രിമിനല്‍ കേസുകളിലെ പ്രതികളെല്ലാം പൊലീസിന്റെ നിരീക്ഷണത്തിലാണെന്ന് ഉറപ്പാക്കി, പാലക്കാട്ടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങള്‍ വഴി പ്രകോപനമുണ്ടാക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു, പ്രകോപനപരമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. ഗ്രൂപ്പുകളും, ഗ്രൂപ്പ് അഡ്മിന്‍മാരെയും നിരീക്ഷിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു. പാലക്കാട്ടെ കൊലപാതകങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. ഉത്തര മേഖല ഐജി കാംപ് ചെയ്ത് അന്വേഷണ പുരോഗതി വിലയിരുത്തും. അക്രമ സംഭവങ്ങള്‍ തുടരാതിരിക്കാന്‍ എല്ലാ വിധ നടപടികളും സ്വീകരിക്കും. കൊലപാതകങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കരുതല്‍ അറസ്റ്റിലേക്ക് പോകാനാണ് ഡിജിപി നല്‍കിയ നിര്‍ദ്ദേശം. ഇന്നലെ പോപുലര്‍ ഫ്രണ്ട് നേതാവും 24 മണിക്കൂറിനുള്ളില്‍ ഇന്ന് ആര്‍എസ്‌എസ് മുന്‍ ശിക്ഷകും കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് മുന്‍കരുതലുകള്‍ കൂടുതല്‍ കടുപ്പിക്കാന്‍ പോലിസ് മേധാവി നിര്‍ദ്ദേശം നല്‍കിയത്. രണ്ട് കൊലപാതകങ്ങള്‍ അരങ്ങേറിയ പശ്ചാത്തലത്തില്‍ പോലിസിനെ നേരെയും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. കാര്യമായ മുന്‍കരുതല്‍ പോലിസ് കാണിച്ചില്ലെന്നാണ് വിമര്‍ശനം. രണ്ടാമത്തെ കൊലപാതകം കൂടിയുണ്ടായതോടെ പാലക്കാട്ട് ക്രമസമാധാനം ഉറപ്പിക്കാന്‍ കൂടുതല്‍ പോലിസിനെ വിന്യസിച്ചു. നിലവിലെ മൂന്ന് കമ്ബനി പോലിസ് സംഘത്തിന് പുറമെ മൂന്ന് കമ്ബനി പോലിസിനെ കൂടി പാലക്കാട്ടേക്ക് നിയോഗിച്ചു. സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതല വഹിക്കുന്ന എഡിജിപി വിജയ് സാഖറെ പാലക്കാട്ടേക്കെത്തും. ജില്ലയില്‍ കാംപ് ചെയ്ത് കൊലപാതകങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കും കാസര്‍കോട്ടും പരിസര പ്രദേശങ്ങളിലും വാഹന പരിശോധന തുടരുകയാണ്. പ്രധാന കേന്ദ്രങ്ങളിലെല്ലാം പൊലീസിന്റെ സാന്നിധ്യം നിലനില്‍ക്കുന്നുണ്ട്. പ്രശ്‌നബാധിത പ്രദേശങ്ങളില്‍ പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്രിമിനല്‍ കേസുകളിലെ പ്രതികളെല്ലാം പൊലീസിന്റെ നിരീക്ഷണത്തിലും കണ്‍വെട്ടത്തിലും തന്നെയുണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. രഹസ്യാന്വേഷണ വിഭാഗവും അപ്പപ്പോള്‍ നാട്ടിലെ സ്പന്ദനങ്ങള്‍ ഉന്നത കേന്ദ്രങ്ങളില്‍ എത്തിക്കുന്നുണ്ട്.
Previous Post Next Post
Kasaragod Today
Kasaragod Today