എന്‍.എ ഹാരിസ് കീഴൂർ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷൻ വൈസ് പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടു

 എന്‍.എ ഹാരിസ് കീഴൂർ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷൻ വൈസ് പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടു


കാസര്‍കോട്: പ്രവര്‍ത്തന മേഖല കര്‍ണാടകയിലാണെങ്കിലും കാസര്‍കോടിന്റെ സ്വന്തം എന്‍.എ ഹാരിസ് ഇനി അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ അമരത്ത്. എ.ഐ.എഫ്.എഫിലേക്ക് നടന്ന വോട്ടെടുപ്പില്‍ മൃഗീയ ഭൂരിപക്ഷത്തോടെ ഹാരിസ് വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ഗോളിയായിരുന്ന കല്ല്യാണ്‍ ചൗബേയാണ് പുതിയ പ്രസിഡണ്ട്.

ആകെയുള്ള 34 വോട്ടുകളില്‍ 29 വോട്ടുകളും നേടിയാണ് കര്‍ണാടക ശാന്തിനഗര്‍ എം.എല്‍.എയും കാസര്‍കോട് കീഴൂര്‍ സ്വദേശിയുമായ എന്‍.എ ഹാരിസ് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്. എതിര്‍സ്ഥാനാര്‍ത്ഥിയും രാജസ്ഥാന്‍ കോണ്‍ഗ്രസ് നേതാവുമായ മഹേന്ദ്ര സിംഗിന് അഞ്ച് വോട്ടുകള്‍ മാത്രമേ നേടാന്‍ കഴിഞ്ഞുള്ളു. എ.ഐ.എഫ്.എഫ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട കല്ല്യാണ്‍ ചൗബേ നയിച്ച പാനലിലെ അംഗമായിരുന്നു ഹാരിസ്. ഹാരിസിന്റെ സ്ഥാനലബ്ദി കന്നഡികര്‍ക്കും മലയാളികള്‍ക്കും ഒരുപോലെ അഭിമാനമായി.

കര്‍ണാടക സ്റ്റേറ്റ് ഫുട്‌ബോള്‍ അസോസിയേഷന്റെ (കെ.എസ്.എഫ്.എ) പ്രസിഡണ്ട് കൂടിയാണ് ഹാരിസ്. അദ്ദേഹം കര്‍ണാടക ഫുട്‌ബോള്‍ അസോസിയേഷന്റെ അമരത്തെത്തിയതോടെ കര്‍മ്മോത്സുകമായ പ്രവര്‍ത്തനങ്ങളാണ് നടന്നത്. ഇതാണ് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ മുന്‍നിരയിലേക്ക് അദ്ദേഹത്തെ നയിച്ചത്. രണ്ടുവര്‍ഷം കര്‍ണ്ണാടക സംസ്ഥാന ഫുട്‌ബോള്‍ അസോസിയേഷന്റെ ആക്ടിംഗ് പ്രസിഡണ്ടായി പ്രവര്‍ത്തിച്ച ശേഷമാണ് എന്‍.എ ഹാരിസ് 2019ല്‍ കെ.എസ്.എഫ്.എയുടെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്.

രാഷ്ട്രീയ രംഗത്തും കായിക മേഖലയുടെ നേതൃസ്ഥാനത്തും ഒരുപോലെ തിളങ്ങുന്ന ഹാരിസിന്റെ സ്ഥാനലബ്ദിയെ പ്രമുഖരടക്കം അഭിനന്ദിച്ചു. കാല്‍പന്തുകളിയോട് അദ്ദേഹത്തിനുള്ള ആകര്‍ഷണമാണ് ആദ്യം കര്‍ണാടക ഫുട്‌ബോള്‍ അസോസിയേഷന്റെ അമരത്തും ഇപ്പോള്‍ അധികമാര്‍ക്കും സ്വപ്‌നം കാണാന്‍ പോലും കഴിയാത്ത അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ മുന്‍നിരയിലേക്കും ഹാരിസിനെ എത്തിച്ചത്. കര്‍ണാടക ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ടായതോടെ എ.ഐ.എഫ്.എഫില്‍ 25-ാം സ്ഥാനത്തായിരുന്ന കര്‍ണാടക ഫുട്‌ബോളിനെ ഹാരിസിന്റെ നേതൃത്വത്തില്‍ നാലാം സ്ഥാനത്തേക്കുയര്‍ത്തി മികവ് അടയാളപ്പെടുത്തി. നിരവധി ദേശീയ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റുകള്‍ സംഘടിപ്പിക്കുകയും ഫുട്‌ബോള്‍ പരിശീലനം കൂടുതല്‍ വ്യാപിപ്പിക്കുകയും ചെയ്തു.

ഏറ്റെടുക്കുന്ന ദൗത്യങ്ങളോട് നീതി പുലര്‍ത്തുക എന്ന മികച്ച ഗുണമാണ് ഹാരിസിന്റെ എല്ലാവിജയങ്ങള്‍ക്കും കാരണമെന്ന് പ്രമുഖര്‍ പ്രതികരിച്ചു. തന്റെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ ആളുകള്‍ക്കും ഹാരിസ് നന്ദി അറിയിച്ചു. ഇന്ത്യന്‍ ഫുട്‌ബോളിന് നല്ല കാലമാണ് വരാന്‍ പോകുന്നതെന്നും കര്‍ണാടക ഫുട്‌ബോളിന് മികച്ച മുന്നേറ്റമുണ്ടാകുമെന്നും ഹാരിസ് പറഞ്ഞു.

2008ല്‍ 41-ാമത്തെ വയസില്‍ എന്‍.എ ഹാരിസ് ആദ്യമായി ശാന്തിനഗര്‍ മണ്ഡലത്തില്‍ നിന്ന് എം.എല്‍.എയായി തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് 2013ലും 2018ലും ഇതേ മണ്ഡലത്തില്‍ നിന്ന് വീണ്ടും കര്‍ണാടക നിയമസഭയിലെത്തിയ ഹാരിസ് എം.എല്‍.എ എന്ന നിലയില്‍ നടത്തിയ നിരവധി പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന് വലിയ പെരുമ നേടിക്കൊടുത്തു. എന്‍.എ ഹാരിസ് ഫൗണ്ടേഷന്‍ വഴി നടത്തുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെയും അദ്ദേഹം ശ്രദ്ധപിടിച്ചുപറ്റി. നേരത്തെ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡണ്ടായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ബംഗളൂരു മെട്രോ പൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ (ബി.എം.ടി.സി) മുന്‍ ചെയര്‍മാനാണ്.

കാസര്‍കോട് കീഴൂര്‍ നാലപ്പാട് കുടുംബാംഗവും പ്രമുഖ വ്യവസായിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഭദ്രാവതി നഗരസഭാ മുന്‍ ചെയര്‍മാനുമായ ഡോ. എന്‍.എ മുഹമ്മദിന്റെ മകനാണ് ഹാരിസ്. 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന എന്‍.എ മുഹമ്മദ് കര്‍ണാടക സ്റ്റേറ്റ് യൂത്ത് കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസിന്റെയും അമരത്ത് ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹാരിസിന്റെ മകന്‍ മുഹമ്മദ് നാലപ്പാട് ഇപ്പോള്‍ കര്‍ണാടക യൂത്ത് കോണ്‍ഗ്രസിന്റെ അധ്യക്ഷ പദവി അലങ്കരിക്കു


കയാണ്.

Previous Post Next Post
Kasaragod Today
Kasaragod Today