കാസർകോട് :35 ദിവസത്തില്‍ 14.6 കോടിയുടെ മയക്കുമരുന്ന് പിടിച്ചു, 1038പേര്‍ അറസ്റ്റില്‍
മയക്കുമരുന്നിനെതിരെ എക്സൈസ് നടത്തുന്ന സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്‍റ് ഡ്രൈവിന്‍റെ ഭാഗമായി സെപ്റ്റംബര്‍ 16 മുതല്‍ ഇന്നലെ വരെ 1024 കേസുകളിലായി 1038 പ്രതികളെ അറസ്റ്റ് ചെയ്തതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. 14.6 കോടി രൂപയുടെ മയക്കുമരുന്നും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
957.7 ഗ്രാം എംഡിഎംഎ, 1428 ഗ്രാം മെത്താംഫിറ്റമിന്‍, 13.9 ഗ്രാം എല്‍എസ്ഡി സ്റ്റാമ്ബ്, 245.5 ഗ്രാം ഹാഷിഷ് ഓയില്‍, 187.6 ഗ്രാം നര്‍ക്കോട്ടിക് ഗുളികകള്‍, 16 ഇന്‍ജക്ഷന്‍ ആംപ്യൂളുകള്‍ മുതലായവ പിടിച്ചെടുത്തിട്ടുണ്ട്. ഇതിന് പുറമേ 147.7 കിലോ കഞ്ചാവ്, 181 കഞ്ചാവ് ചെടിയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നവംബര്‍ ഒന്നുവരെയാണ് മയക്കുമരുന്നിനെതിരെയുള്ള എക്സൈസ് സ്പെഷ്യല്‍ ഡ്രൈവ്.
തൃശൂരിലും എറണാകുളത്തുമാണ് ഏറ്റവുമധികം കേസുകള്‍ ഈ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കുറവ് കാസര്‍ഗോഡാണ്. എന്‍ഫോഴ്സ്മെന്‍റ് ഡ്രൈവില്‍ സജീവമായി പങ്കാളികളായ എക്സൈസ് സേനാംഗങ്ങളെ മന്ത്രി അഭിനന്ദിച്ചു. കൂടുതല്‍ ശക്തമായ നടപടികള്‍ വരും ദിവസങ്ങളിലും തുടരുമെന്നും മന്ത്രി അറിയിച്ചു.
സ്പെഷ്യല്‍ ഡ്രൈവിന്‍റെ ഭാഗമായി എല്ലാ ഓഫീസുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം മയക്കുമരുന്ന് കേസിലുള്‍പ്പെട്ട 2324 കുറ്റവാളികളുടെ ഡാറ്റാബാങ്ക്(ഹിസ്റ്ററി ഷീറ്റ്) തയ്യാറാക്കി നിരീക്ഷിക്കുന്നുണ്ട്.
കാറിലും ബൈക്കിലും കടത്തുകയായിരുന്ന മയക്കുമരുന്നാണ് വിദ്യാനഗര്‍ പൊലീസും കാസര്‍കോട് പൊലീസും നടത്തിയ പരിശോധനക്കിടെ പിടിച്ചത്. ബൈക്കില്‍ എം.ഡി.എം.എ മയക്കുമരുന്ന് കടത്തുന്നതിനിടെ മൂന്ന് പേരെയാണ് വിദ്യാനഗര്‍ സി.ഐ അനില്‍ കുമാറും സംഘവും അറസ്റ്റ് ചെയ്തത്. നെല്ലിക്കട്ട പൈക്ക റോഡിലെ മുഹമ്മദ് ആസിഫ്(28), അര്‍ളടുക്കയിലെ മുഹമ്മദ് സാദിഖ്(39), ആര്‍.ഡി നഗര്‍ മീപ്പുഗുരിയിലെ മുഹമ്മദ് ഷെര്‍വാനി(29) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി പത്തരയോടെ എതിര്‍ത്തോട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം വിദ്യാനഗര്‍ എസ്.ഐ കെ. പ്രശാന്ത്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പ്രതാപന്‍, നാരായണന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് മയക്കുമരുന്ന് പിടികൂടിയത്. നെല്ലിക്കട്ട ഭാഗത്ത് നിന്ന് ചെര്‍ക്കള ഭാഗത്തേക്ക് മൂന്ന് പേര്‍ സഞ്ചരിച്ച ബൈക്ക് പൊലീസ് തടഞ്ഞു നിര്‍ത്തി പരിശോധിക്കുകയായിരുന്നു. സീറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് 4.1 ഗ്രാം എം.ഡി.എം.എ കണ്ടെത്തിയത്.
ബൈക്ക് കസ്റ്റഡിയിലെടുത്തു. ഇവര്‍ നേരത്തെയും എം.ഡി.എം.എ കടത്തിയതായാണ് പൊലീസിന് ലഭിച്ച വിവരം. എസ്.ഐ അബ്ദുല്‍ റസാഖിന്റെ നേതൃത്വത്തില്‍ കൂടുതല്‍ അന്വേഷണം നടന്ന് വരികയാണ്.
പാറക്കട്ടയില്‍ ഇന്ന് രാവിലെ നടന്ന വാഹന പരിശോധനക്കിടെയാണ് കാര്‍ യാത്രക്കാരനായ പാറക്കട്ട ആര്‍.ഡി. നഗറിലെ പി.എ. സിനാന്‍(30) എം.ഡി.എം.എയുമായി പിടിയിലായത്. കാസര്‍കോട് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനക്കിടെയാണ് സിനാനില്‍ നിന്നും ലഹരി മരുന്ന് പിടിച്ചത്. ഹ്യൂണ്ടായി കാറിലായിരുന്നു മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചത്. 5 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചത്. കാര്‍ കസ്റ്റഡിയിലെടുത്തു.
ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ പരിശോധനയിലൂടെ നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ കാസര്‍കോട്ട് പിടിയിലായത്.
എക്‌സൈസ് സംഘം വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലും ഇത്തരം സംഘങ്ങള്‍ പി
ടിയിലായിരുന്നു.