കർണാടക തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ എന്‍.എ ഹാരിസ് നാലാമതും ശാന്തിനഗറില്‍ ജനവിധി തേടും.
എ.ഐ.സി.സി പ്രഖ്യാപിച്ച ആദ്യത്തെ 124 സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ എൻ എ ഹാരിസിന്റെയും യുടി ഖാദറിന്റെയും പേരുകളുണ്ട്.
കാസര്‍കോട് കീഴൂര്‍ സ്വദേശിയായ എന്‍.എ ഹാരിസ് നാലാം തവണയാണ്കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ ജന വിധി തേടുന്നത്ശാന്തിനഗര്‍ നിയോജക മണ്ഡലത്തിലാണ് ഇത്തവണയും നാലപ്പാട് കുടുംബാംഗമായ എന്‍.എ ഹാരിസ് മത്സരിക്കുന്നത്. 2008ലാണ് ആദ്യമായി നിയമസഭയില്‍ എത്തിയത്. പിന്നീട് 2013ലും 2018 ലും ശാന്തിനഗറിനെ തന്നെ പ്രതിനിധീകരിച്ചു. പ്രമുഖ വ്യവസായിയും കോണ്‍ഗ്രസ് നേതാവുമായ ഡോ. എന്‍.എ മുഹമ്മദിന്റെ മകനാണ്. കര്‍ണാടക യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റയും കോണ്‍ഗ്രസ് സെക്രട്ടറിയായും എന്‍.എ ഹാരിസ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഹാരിസിന്റെ മകന്‍ മുഹമ്മദ് കര്‍ണാടക യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ടാണ് ഇപ്പോള്‍.
2004ല്‍ ഉള്ളാളില്‍ എം.എല്‍.എ ആയിരുന്ന പിതാവ് യു.ടി ഹരീദിന്റെ നിര്യാണത്തെ തുടര്‍ന്ന് വന്ന ഉപതിരഞ്ഞെടുപ്പിലൂടെയാണ് യു.ടി ഖാദര്‍ കര്‍ണാടക നിയമസഭയിലെത്തിയത്. തുടര്‍ന്ന് രണ്ട് തവണ ഉള്ളാളിനെ പ്രതിനിധീകരിച്ചു. 2018ല്‍ മംഗളൂരുവില്‍ നിന്നാണ് ജയിച്ചത്. സൗത്ത് കാനറയിലെ മറ്റു മണ്ഡലങ്ങളില്‍ ബി.ജെ.പി തൂത്തുവാരിയപ്പോള്‍ മംഗളൂരു മാത്രമാണ് യു.ടി ഖാദറിലൂടെ കോണ്‍ഗ്രസിന് ലഭിച്ചത്. എന്‍.എസ്.യു.ഐ ദക്ഷിണ കാനറ താലൂക്ക് ജനറല്‍സെക്രട്ടറിയായാണ് യു.ടി ഖാദര്‍ പൊതുരംഗത്തെത്തിയത്. പിന്നീട് ജില്ലാ പ്രസിഡണ്ട്, സംസ്ഥാന വൈസ് പ്രസിഡണ്ട് സ്ഥാനങ്ങള്‍ വഹിച്ചു. ഉള്ളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട്, സേവാദള്‍ സംസ്ഥാന ഇന്‍സ്ട്രക്ടര്‍ എന്നീ സ്ഥാനങ്ങളും വഹിച്ചു. കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി, പാര്‍ട്ടി സംസ്ഥാന വക്താവ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. അര്‍ബന്‍ ഡെവലപ്‌മെന്റ് ആന്റ് ഹൗസിങ്ങ്, ഭക്ഷ്യ സിവില്‍ സപ്ലൈസ്, ആരോഗ്യവകുപ്പ് എന്നിവയുടെ മന്ത്രിയുമായിരുന്നു. നിലവില്‍ നിയമസഭ കോണ്‍ഗ്രസ് നിയമസഭ ഡെപ്യൂട്ടി ലീഡറാണ് 54 കാരനായ ഖാദര്‍.