പാസ്പോര്‍ട്ട് അപേക്ഷകരെ കുടുക്കി പണം തട്ടാൻ പുതിയ പദ്ധതിയുമായി ഓണ്‍ലൈൻ തട്ടിപ്പ് സംഘം രംഗത്ത്.*



കാസര്‍കോട്: പാസ്പോര്‍ട്ട് അപേക്ഷകരെ കുടുക്കി പണം തട്ടാൻ പുതിയ പദ്ധതിയുമായി ഓണ്‍ലൈൻ തട്ടിപ്പ് സംഘം രംഗത്ത്.


പുതുതായി പാസ്പോര്‍ട്ട് സമ്ബാദിക്കാൻ അപേക്ഷ നല്‍കിയവര്‍ക്ക് 'ഇന്ത്യ പോസ്റ്റ്' എന്ന പേരില്‍ തപാല്‍ ഓഫീസിന്റെ മുദ്ര‌യുള്ള ഓണ്‍ലൈൻ ലിങ്ക് അയച്ചുകൊടുത്താണ് തട്ടിപ്പ് നടത്തുന്നത്.


നല്‍കിയ പാസ്പോര്‍ട്ട് അപേക്ഷയില്‍ പേര് എഴുതിയതിലും ജനന തീയ്യതിയിലും തെറ്റുണ്ടെന്ന് ചൂണ്ടിക്കാട്ടി കാള്‍ എത്തുന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം. അപേക്ഷയിലെ തെറ്റുകള്‍ തിരുത്താൻ ഞങ്ങള്‍ അയച്ചു തരുന്ന ഓണ്‍ലൈൻ ലിങ്കില്‍ കയറി പറയുന്നതുപോലെ ചെയ്യണം എന്നാണ് അപേക്ഷകര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നത്. തട്ടിപ്പ് സംഘം അയച്ചുകൊടുക്കുന്ന ഓണ്‍ലൈനില്‍ ലിങ്ക് തുറന്നു കയറിയാല്‍ അപേക്ഷകളുടെ മുഴുവൻ വിവരങ്ങളും ബാങ്ക് അക്കൗണ്ട് കാര്യങ്ങളും ചോരും. പുതിയ അപേക്ഷകരില്‍ നിന്ന് തെറ്റു തിരുത്താൻ പണവും ആവശ്യപ്പെടും. പണം അയക്കുന്ന മുറക്ക് ഗൂഗിള്‍ പേ അക്കൗണ്ടില്‍ കയറി പണം പിൻവലിക്കലാണ് ലക്ഷ്യം. പുതുതായി പാസ്പോര്‍ട്ട് അപേക്ഷ നല്‍കുന്നവരെ കേന്ദ്രീകരിച്ചാണ് ഇത്തരം തട്ടിപ്പ് സംഘം സജീവമായിട്ടുള്ളത്.


പെട്ടെന്ന് ഗള്‍ഫ് നാടുകളിലേക്ക് പോകുന്നതിന് പാസ്പോര്‍ട്ട് ആവശ്യമായി വരുന്നതിനാല്‍ പലരും സംഘത്തിന്റെ ചതിക്കുഴിയില്‍ പെടുന്നുണ്ട്. ഇത് മുൻകൂട്ടി കൊണ്ടാണ് ഓണ്‍ലൈൻ തട്ടിപ്പ് സംഘിന്റെ നീക്കം.നിരവധി പേര്‍ക്ക് ഇന്ത്യാ പോസ്റ്റ്‌ ചിത്രം സഹിതമുള്ള ലിങ്ക് അയച്ചു കിട്ടിയിട്ടുണ്ട്.


അപേക്ഷകരുടെ വിവരം പുറത്ത്?


അതേസമയം പുതുതായി പാസ്പോര്‍ട്ടിന് അപേക്ഷ നല്‍കുന്നവരുടെ വിവരങ്ങളും ഫോണ്‍ നമ്ബറും മേല്‍വിലാസവും ഓണ്‍ലൈൻ തട്ടിപ്പ് സംഘത്തിന് എങ്ങനെ ലഭ്യമായി എന്നത് സംബന്ധിച്ച്‌ അന്വേഷണം നടക്കുകയാണ്. പാസ്പോര്‍ട്ട് ഓഫീസുമായി ബന്ധപ്പെട്ട ആരെങ്കിലും ചോര്‍ത്തി കൊടുക്കുന്നതാണ് അപേക്ഷകരുടെ വിവരങ്ങള്‍ എന്നും അന്വേഷണസംഘം സംശയിക്കുന്നുണ്ട്.


പാസ്പോര്‍ട്ട് അപേക്ഷകരെ ചതിയില്‍ വീഴ്ത്താൻ വ്യാപകമായി ശ്രമം തുടങ്ങിയിട്ടുണ്ട്. ജോലി തേടിയോ മറ്റു അടിയന്തിര ആവശ്യങ്ങള്‍ക്കോ പെട്ടെന്ന് വിദേശ നാടുകളില്‍ എത്തുന്നവര്‍ ഈ തട്ടിപ്പ് സംഘത്തിന്റെ ചതിയില്‍ അകപ്പെടും. എളുപ്പം പാസ്പോര്‍ട്ട് എടുക്കുന്നവര്‍ പുതിയ ലിങ്ക് അയച്ചുള്ള തട്ടിപ്പില്‍ അകപ്പെടാതെ ശ്രദ്ധിക്കണം.


-പി. നാരായണൻ (ഇൻസ്‌പെക്ടര്‍, കാസര്‍കോട് സൈബര്‍ പൊലീസ് സ്റ്റേഷൻ )

Previous Post Next Post
Kasaragod Today
Kasaragod Today